കേരളത്തിൽ ഇന്ന് പതിനൊന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതിൽ കാസർഗോഡ് ആറു പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പേർ വീതവും റിപ്പോർട്ട് ചെയ്തു . ഇവരില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്നും (കാസർകോട്-3, കണ്ണൂര്‍, എറണാകുളം) മൂന്നു പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസർകോട്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസർകോട്-2) രോഗം വന്നത്.
കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച കേരളത്തില്‍ എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗം ഭേദമായി ആശുപത്രിയിൽ നിന്നു ഡിസ്ചാര്‍ജായി. രണ്ടു പേര്‍ മരിച്ചു.
206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ശനിയാഴ്ച 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്