സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങുന്നു. ചൊവ്വാഴ്ച 1931 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത് 2782 ആളുകളാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 76726 ആയെങ്കിലും ചികിത്സയിലുള്ളത് 27865 പേർ മാത്രമാണ്.
രാജ്യമൊട്ടാകെ ഇതിനകം 48,450 പേർ രോഗമുക്തി നേടി. ആേരാഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും ഒരുപോലെ ആശ്വാസം പകർന്ന് രോഗമുക്തി നിരക്ക് സൗദിയിൽ ഉയരുകയാണ്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12 പേർ കോവിഡ് ബാധിച്ച് മരിച്ചു. മൂന്നുപേർ സൗദികളാണ്. ബാക്കി വിവിധ രാജ്യക്കാരും. മക്ക (8), മദീന (1), ജിദ്ദ (1), ദമ്മാം (1), ത്വാഇഫ് (1) എന്നിവിടങ്ങളിലാണ് മരണം.
45നും 76നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 411 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നതിൽ 397 പേരുടെ നില ഗുരുതരമാണ്. എന്നാൽ, ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. പുതിയ രോഗികളിൽ 25 ശതമാനം സ്ത്രീകളും 11 ശതമാനം കുട്ടികളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യുവാക്കൾ 4 ശതമാനവും ബാക്കി മുതിർന്നവരുമാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 45 ശതമാനമാണ് സൗദി പൗരന്മാരുടെ എണ്ണം. ബാക്കി 55 ശതമാനം മറ്റു രാജ്യക്കാരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,664 കോവിഡ് പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7,38,743 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 38ാം ദിവസത്തിലെത്തി.
വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധനക്ക് പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. മക്കയിലാണ് ഉയർന്ന മരണ സംഖ്യ. ചൊവ്വാഴ്ച എട്ടുപേരാണ് അവിടെ മരിച്ചത്. അതോടെ ആകെ മരണസംഖ്യ 190 ആയി.