യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,516 പേർ കോവിഡ് മുക്തരായതായും 1,234 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാൾ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ രോഗികൾ: 1,35,141. രോഗം ഭേദമായവർ–1,32,024. മരണം–497. ചികിത്സയിലുള്ളവർ–2,620.
13.3 ദശലക്ഷം പരിശോധനകൾ
അതേസമയം, രാജ്യത്ത് ഇതുവരെ 13.3 ദശലക്ഷം പേർക്ക് രോഗ പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകൾ പരിശോധന നടത്തിവരുന്നു. ഇതിനകം ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. വലിയൊരു വിഭാഗം കൃത്യമായി നിമയം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്ന് വ്യക്തമാക്കി.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, http://www.consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം. കോവിഡ്19 മുക്തി നേടിയവരുടെ നിരക്ക് 96.8% ആണെന്ന് അധികൃതർ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇന്നലെ 1,500 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെയാണ് മുക്തിനേടിയവരുടെ നിരക്ക് കുതിച്ചുയർന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ നിരക്ക് 0.5% ആണ്. ഇത് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ തോതാണെന്നും വ്യക്തമാക്കി.