സൗദിയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 70,161 ആയെങ്കിലും 28,546 പേരെ ചികിത്സയിലുള്ളൂ. രോഗമുക്തരുടെ എണ്ണം 41,236 ആയി ഉയർന്നു. 379 പേരാണ് ശനിയാഴ്ച വരെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരിൽ 339 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ശനിയാഴ്ച 2442 പേർക്ക് പുതുതായി അസുഖം സ്ഥിരീകരിക്കുകയും 2233 പേർ സുഖം പ്രാപിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ 15 മരണം രേഖപ്പെടുത്തി. മൂന്ന് സൗദി പൗരന്മാരും 12 മറ്റ് വിവിധ രാജ്യക്കാരുമാണ് മരിച്ചത്.
മക്ക, റിയാദ്, ദമ്മാം, ബീഷ എന്നിവിടങ്ങളിലാണ് മരണങ്ങൾ. പുതിയ രോഗികളിൽ 21 ശതമാനം സ്ത്രീകളും 10 ശതമാനം കുട്ടികളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവാക്കൾ നാല് ശതമാനമാണ്. പുതിയ രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം 35 ശതമാനമാണ്. ബാക്കി 65 ശതമാനം രാജ്യത്തുള്ള മറ്റ് വിവിധ ദേശക്കാരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,558 കോവിഡ് പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 684615 ആയി.
രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 35ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധനയ്ക്ക് പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി പരിശോധനകൾ ഈയാഴ്ച ആരംഭിക്കും.