അമേരിക്കൻ ജനത യുക്രെയ്ന്റെ ഒപ്പമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ ആക്രമണത്തെ ബൈഡൻ ശക്തമായി അപലപിച്ചു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് അമേരിക്ക യുക്രെയ്ന് ഒപ്പമുണ്ടെന്ന് ബൈഡൻ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തെ പാർലിമെന്റ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് പിന്തുണ അറിയിച്ചു.
പ്രകോപനമില്ലാതെയാണു യുക്രെയ്ന്‍ ആക്രമിക്കപ്പെട്ടതെന്നു ബൈഡൻ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആക്രമണത്തെ നേരിടാൻ പാശ്ചാത്യ ലോകം ഒറ്റക്കെട്ടാണ്, പുട്ടിൻ ഒറ്റപ്പെട്ടു. എന്താണു സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനു യാതൊരു അറിവുമില്ല.യുക്രെയ്നെയും ലോകത്തെതന്നെയും ഭരിക്കാമെന്നാണു പുട്ടിൻ കരുതിയത്. കരുത്തരായ യുക്രെയ്ൻ ജനതയുടെ പ്രതിരോധമതിൽ പുട്ടിന്റെ ചിന്തയിലുണ്ടായിരുന്നില്ല.
യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി മുതൽ സാധാരണക്കാർ വരെ റഷ്യൻ പട്ടാളത്തിനു മുന്നിൽ ഭയരഹിതരായി നിലകൊണ്ടു. ഇതു ലോകത്തിനു പ്രചോദനമാണ്. യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ റഷ്യ കണക്കിലെടുത്തില്ല. പാശ്ചാത്യ ലോകവും നാറ്റോയും പ്രതികരിക്കില്ലെന്നാണ് അദ്ദേഹം കരുതിയത്. പുട്ടിനു തെറ്റി, ഞങ്ങൾ എന്തും നേരിടാൻ തയാറാണ്. എന്നാൽ യുഎസ് നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കില്ല. റഷ്യയ്ക്കെതിരായ ഉപരോധം കടുപ്പിക്കും. അമേരിക്കൻ വ്യോമപാതയിൽ റഷ്യൻ വിമാനങ്ങൾക്കു വിലക്കേർപ്പെടുത്തിയെന്നും ബൈഡൻ പറഞ്ഞു.