രാജ്യത്ത് അധിവസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊറോണ വാക്സിന്‍ നല്‍കുന്നതിന് ബഹ്റൈൻ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്‍കി. ബഹ്റൈനിൽ 124 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സഖീര്‍ പാലസില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊറോണ വാക്സിന്‍ നല്‍കുന്നതിനുള്ള നിർദേശം രാജാവ് നൽകിയത്.
ബഹ്റൈനില്‍ പുതിയ പോസിറ്റീവ് കേസുകളുടെ തോത് വീണ്ടും കുറഞ്ഞിട്ടുണ്ട്. ഇതോടെ നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1636 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 124 പേരിൽ 50 പേരാണ് പ്രവാസികൾ. 69 പേർക്ക് സമ്പർക്കത്തിലൂടെയും 5 പേർക്ക് വിദേശ യാത്രയിൽ നിന്നും രോഗം പകർന്നു. 201 പേർക്ക് കൂടി രോഗവിമുക്തി ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 85467 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബഹ്റൈനില്‍ 85591 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 338 കോവിഡ് മരണങ്ങളാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്