ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ ബൈഡൻ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ ആപ്പുകള്‍ നിരോധിച്ചുകൊണ്ടിറക്കിയ മൂന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദുചെയ്തതായാണ് റിപ്പോര്‍ട്ട്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക് രാജ്യത്ത് നിരോധിച്ചത്. 2020 ആഗസ്റ്റിലായിരുന്നു നിരോധനം. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നതിനാലാണ് ചൈനീസ് ആപ്പായ ടിക് ടോകിനെതിരെ കടുത്ത നടപടിയെടുത്തതെന്നായിരുന്നു ട്രംപ് ഇറക്കിയ ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ ഈ അപ്പുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി അനുവദിക്കുന്നത് റിവ്യു കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം മാത്രമാകും. യുഎസിന്റെ വിവിരസാങ്കേതികവിദ്യയെയും ആശയവിനിമയ വിതരണശൃംഖലയെയും ചൈനയുള്‍പ്പെടയുളള ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുളള മറ്റൊരു എക്‌സിക്യൂട്ടീവ് ഉത്തരവിലും ബൈഡന്‍ ഒപ്പുവെച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി ആരോപിച്ച് ഇന്ത്യയിലും ടിക് ടോകിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.