മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു. 27 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനാണ് ഇരുവരും അവസാനം കുറിച്ചത്. വേര്‍പിരിയുമെങ്കിലും ബില്‍- മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ഇരുവരുടെയും തീരുമാനം.

‘ഒരുപാട് ആലോചനകള്‍ക്ക് ശേഷമെടുത്ത തീരുമാനമാണ്. ദമ്ബതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാന്‍ സാധിക്കാത്തതിനാലാണ് വേര്‍പിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകും’ -ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ബ്ലൂംബര്‍ഗ് ബിസിനസ് ഇന്‍ഡെക്സിന്‍റെ കണക്കുകള്‍ പ്രകാരം ഇരുവര്‍ക്കുമായി 145 ബില്യണ്‍ ഡോളര്‍ ആസ്ഥിയുണ്ട്. ഇരുവരും നേതൃത്വം നല്‍കുന്ന ബില്‍- മെലിന്‍ഡ ഫൗണ്ടേഷന്‍ ലോകത്തിലെ ഏറ്റവും മികച്ച ജീവകാരുണ്യ സംഘടനകളില്‍ ഒന്നാണ്. വനിതകളുടെ അവകാശ സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ദശലക്ഷം ഡോളര്‍ ചെലവഴിച്ചിരുന്നു.

65കാരനായ ബില്‍ഗേറ്റ്സ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ലോകത്ത് നാലാമനാണ്. 56കാരിയായ മെലിന്‍ഡ മുമ്ബ് മൈക്രോസോഫ്റ്റില്‍ മാനേജരായിരുന്നു. ബില്ലും മെലിന്‍ഡയും ഫൗണ്ടേഷന്‍റെ കോ-ചെയര്‍മാന്‍മാരും ട്രസ്റ്റികളുമായി തുടരുമെന്ന് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ആമസോണ്‍ സ്ഥാപകനായിരുന്ന ജെഫ് ബെസോസിന്‍റെ വിവാഹമോചനവും വലിയ വാര്‍ത്തയായിരുന്നു. വിവാഹ മോചനത്തോടെ ലോകത്തെ ഏറ്റവും ധനികയായ സ്ത്രീകളിലൊരാളായി മാറുകയായിരുന്നു ബെസോസിന്‍റെ 48കാരിയായ മുന്‍ ഭാര്യ മക്കന്‍സി സ്കോട്.

25 വര്‍ഷത്തെ ദാമ്ബത്യത്തിനൊടുവിലാണ് 2019 ജനുവരിയില്‍ ഇരുവരും പിരിഞ്ഞത്. വിവാഹമോചന കരാര്‍ പ്രകാരം ബെസോസ് സമ്ബത്തിന്‍റെ നാല് ശതമാനം മക്കന്‍സിക്ക് നല്‍കേണ്ടി വന്നു. 35.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആമസോണിന്‍റെ 19.7 ദശലക്ഷം ഓഹരികളാണ് മക്കന്‍സിക്ക് ലഭിച്ചത്. ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ജീവനാംശമാണിത്. തന്‍റെ സമ്ബത്തിന്‍റെ വലിയൊരു പങ്ക് അവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here