സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിലവിലെ സൂപ്പര്‍സ്റ്റാറാണ് ബോബി ചെമ്മണ്ണൂര്‍. മറഡോണയെ കേരളത്തില്‍ എത്തിച്ച്‌ നിയന്ത്രിക്കാന്‍ കഴിയാതെ പുലിവാല് പിടിച്ചതോടെയാണ് ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇഷ്ടതാരമാകുന്നത്. ഹാസ്യ താരം സലിം കുമാറിനൊപ്പമുള്ള സ്വീകാര്യത സ്വന്തം പ്രവര്‍ത്തികള്‍ വഴി ബോബി ചെമ്മണ്ണൂരും നേടിയിട്ടുണ്ട്. പത്മപുരസ്‌ക്കാരം ലഭിക്കാനായി പ്രാഞ്ചിയേട്ടന്‍ സ്‌റ്റൈലില്‍ നടത്തിയ നീക്കങ്ങള്‍ ട്രോളുകളിലെ ഇഷ്ടതാരമായി ബോബി ചെമ്മണ്ണൂരിനെ മാറ്റുകയും ചെയ്തു. ഇപ്പോഴിതാ, തനിക്കെതിരെ വരുന്ന ട്രോളുകളെക്കുറിച്ച്‌ പറയുകയാണ് ബോബി ചെമ്മണ്ണൂര്‍ എന്ന വ്യവസായി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

താനെന്തുപറഞ്ഞാലും ആളുകള്‍ തലങ്ങും വിലങ്ങും ട്രോളുമെന്നും അതൊരു സ്‌കോപ്പുള്ള സംഗതിയാണല്ലോയെന്ന് ചിന്തിച്ചുവെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. ‘പരസ്യം ചെയ്ത് വെറുതെ കാശ് കളയണ്ടല്ലോ, എന്നാല്‍പ്പിന്നെ ട്രോളന്മാര്‍ക്ക് ചില തീറ്റയിട്ടുകൊടുക്കാമെന്ന് തോന്നി. ആവശ്യക്കാര്‍ക്ക് കൊടുക്കുകയെന്നതാണ് നമ്മുടെ സന്തോഷം. കോവിഡ് കാലത്തെ സംസാരം കണ്ട് ഞാനൊരു കോമാളിയാണെന്ന് കുറേപ്പേര്‍ വിശ്വസിച്ചു. എന്നാല്‍ കുറച്ചു കാലം ഈ സിനിമ കോമഡി ട്രാക്കില്‍ പോകട്ടേയെന്ന് ഞാനും കരുതി അത്രേയുള്ളൂ’. ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

ലോക്ക്ഡൗണ്‍ കാലത്താണ് പ്രശസ്തി വര്‍ധിച്ചതെന്നും ഇദ്ദേഹം പറയുന്നു. ‘ലോക്ക്ഡൗണ്‍ കാലത്ത് തൃശ്ശൂര്‍ ശോഭ സിറ്റിയിലെ വീട്ടില്‍ വെറുതെ കുത്തിയിരിക്കുകയായിരുന്നു. ആദ്യത്തെ ആറുമാസം വീടിന് പുറത്തിറങ്ങിയതേയില്ല. ടി.വി കാണാനോ സോഷ്യല്‍ മീഡിയ തുറന്നുനോക്കാനോ വലിയ താല്‍പര്യമില്ലായിരുന്നു. വീട്ടിലിരിക്കുമ്ബോള്‍ സോഷ്യല്‍മീഡിയ തമാശകളൊക്കെ കണ്ടു തുടങ്ങി. നമ്മുടെ നര്‍മ്മബോധം പുറത്തുവന്നപ്പോള്‍ ചില പോസ്റ്റുകളിട്ടു. ചിലര്‍ക്കൊക്കെ മറുപടി പറഞ്ഞു.’ ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

ജീവിതത്തില്‍ ഇതുവരെയായി ഇരുന്നൂറിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചുവെന്നും അതില്‍ ഏറ്റവും വിലപ്പെട്ടത് 812 കിലോമീറ്റര്‍ ഓടിയതിന് കിട്ടിയ ഗിന്നസ് റെക്കോര്‍ഡ് ആണെന്നും തന്റെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലമായി ലഭിച്ചതാണ് ആ ബഹുമതിയെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here