കോവിഡ് മൂലം രണ്ടുമാസം ഉറങ്ങിക്കിടന്ന കാൽപന്ത് മൈതാനങ്ങൾക്ക് ജീവരക്തം പകർന്ന് ബുണ്ടസ്ലിഗയിൽ വീണ്ടും വിസിൽ മുഴങ്ങി. ചിര വൈരികളായ ബൊറൂസിയ ഡോർട്ട്മുണ്ടും ഷാൽക്കെയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മധ്യ നിരതാരം റാഫേൽ ഗഹേരോയുടെ ഇരട്ടഗോൾ മികവിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഡോർട്ട്മുണ്ടിന് വമ്പൻ ജയം.
29ാം മിനിറ്റിൽ എർലിങ് ബ്രൗണ്ട് ഹാലൻറാണ് ഡോർട്ട്മുണ്ടിന് വേണ്ടി ഗോളടിച്ച് തുടങ്ങിയത്. ആദ്യ പകുതി അവസാനിക്കാൻ സെക്കൻറുകൾ ബാക്കി നിൽക്കെ റാഫേൽ ഗഹേരോ രണ്ടാം ഗോളടിച്ച് ലീഡ് വർധിപ്പിക്കുകയായിരുന്നു. 48ാം മിനിറ്റിൽ തൊർഗാൻ ഹസാർഡും, 63ാം മിനിറ്റിൽ റാഫേൽ ഗഹേരോയും വീണ്ടും വലകുലുക്കിയതോടെ ഫുട്ബാളിെൻറ തിരിച്ചുവരവിലെ ആദ്യ ജയം ബൊറൂസിയ ഡോർട്ട്മുണ്ട് അതിമനോഹരമാക്കി.
രോഗവ്യാപന സാധ്യതകളെ പടിക്കുപുറത്ത് നിർത്താൻ കാണികളെ വിലക്കിയും സബ്സ്റ്റിറ്റ്യൂഷൻ എണ്ണം വർധിപ്പിച്ചും പുതിയ രൂപത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഇതോടെ, മുൻനിര യൂറോപ്യൻ ലീഗുകളിൽ ആദ്യമായി കളി പുനരാരംഭിക്കുന്നുവെന്ന നേട്ടം ബുണ്ടസ്ലിഗക്കു സ്വന്തം.