കോവിഡ് ബാധിതരുമായുള്ള നേർ ഇടപെടൽ വ്യക്തമായതിനെ തുടർന്ന് 14 ദിവസം ക്വാറന്റൈനിൽ കഴിയണം എന്ന ആരോഗ്യ വകുപ്പ് നിർദേശം ലംഘിച്ച് മറ്റുള്ളവരുമായി ഇടപെടൽ നടത്തിയ 64 പേർക്കെതിരെ യു.എ.ഇ ആഭ്യന്തരമന്ത്രാലയം നിയമനടപടികൾ സ്വീകരിക്കും. പകർച്ചവ്യാധികൾ തടയുന്നതിനായി പൊതുജനങ്ങൾക്ക് നൽകിയിട്ടുള്ള പ്രതിരോധ നടപടികൾ ഉൾപ്പെടുന്ന ഫെഡറൽ നിയമത്തിൻറെ ലംഘനമാണ് ഇവർ നടത്തിയതെന്നും ഇവർക്കെതിരെ കനത്ത പിഴയും തടവു ശിക്ഷയും നടപ്പിലാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം അവഗണിച്ച് അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.