യു.എ.ഇ. സർക്കാർ ഹ്രസ്വ കാലത്തേക്ക് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന സാധാരണക്കാർക്ക് നാട്ടിലെത്താനാണ് ഏതാനും ചാർട്ടേഡ് വിമാന സർവീസുകൾ കൂടി ദുബായ് കെ.എം.സി.സി. തുടരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, മുസ്തഫ വേങ്ങര, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ അരിമല എന്നിവർ സൂം വഴി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
പത്തോളം ചാർട്ടേഡ് സർവീസുകളാണ് കെ.എം.സി.സി. ഏർപ്പെടുത്തുന്നത്. ദുബായ് കെ.എം.സി.സി.ക്ക് അനുമതി ലഭിച്ച 33 വിമാന സർവീസുകൾ പൂർത്തിയായിക്കഴിഞ്ഞു. 43 ചാർട്ടേഡ് വിമാന സർവീസുകളാണ് അനുവദിച്ചത്. ഇവ പൂർത്തിയാകുന്നതോടെ പുതിയ ചാർട്ടേഡ് വിമാനങ്ങൾ വേണ്ടതില്ലെന്നാണ് ഇപ്പോഴത്ത തീരുമാനം. അല്ലാതെ എക്കാലവും ഈ സേവനം നടത്താൻ ഉദ്ദേശിക്കുന്നില്ല. ഈ സർവീസുകൾ ട്രാവൽ ഏജൻസികളുടെ നിലനിൽപ്പിന് പ്രതിബന്ധമുണ്ടാക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട് ചിലർ ഉയർത്തിയ ആശങ്കകൾ അസ്ഥാനത്താണെന്നും നേതാക്കൾ വ്യക്തമാക്കി.
ആദ്യം സർവീസിൽ 1,050 ദിർഹമിനാണ് ടിക്കറ്റ് ലഭിച്ചത്. കെ.എം.സി.സി. ഓരോ യാത്രക്കാരനും 60 ദിർഹം നൽകി 990 ദിർഹമിന് ആ സമയത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കി. ഇങ്ങനെ 60 ദിർഹം നൽകാനായി 32,000 ദിർഹം ദുബായ് കെഎംസിസിക്ക് ചെലവായി. പിന്നീട് 925 ദിർഹമിന് ഇരുപതോളം സർവീസുകൾ നടത്തി. കുറഞ്ഞ നിരക്ക് ലഭിക്കാൻ പണം ചെലവാക്കി സമൂഹത്തെ സഹായിക്കുകയാണ് ദുബായ് കെ.എം.സി.സി. ചെയ്തത്. കെ.എം.സി.സി.യുടെ പേരിൽ ആരെങ്കിലും തെറ്റായി പ്രവർത്തിച്ചുവെന്ന് തെളിഞ്ഞാൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.