യൂറോപ്പിലെ ക്ലബ് ഫുട്ബോളിലെ രാജാക്കന്മാര്‍ ആരാണ് എന്നുള്ളതിന് ഇന്ന് ഉത്തരം ലഭിക്കും. പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലാണ് ഈ സീസണിലെ യുവേഫ ചാമ്ബ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്. ഇന്നത്തെ ‘ഇംഗ്ലീഷ് ഫൈനലില്‍’ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും പ്രീമിയര്‍ ലീഗിലെ മറ്റൊരു ക്ലബായ തോമസ് ടുച്ചെലിന്റെ ചെല്‍സിയുമാണ് കിരീടം നേടാന്‍ മത്സരിക്കുന്നത്. കോവിഡ് വ്യാപനം മൂലമാണ് തുര്‍ക്കിയിലെ ഇസ്താംബൂളി‍ല്‍‌ നടക്കേണ്ടിയിരുന്ന മത്സരം പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലേക്ക് മാറ്റുകയായിരുന്നു. പോര്‍ട്ടോയിലെ എസ്റ്റാഡിയോ ഡോ ഡ്രഗാവോയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്. സോണി ചാനലുകളില്‍ തല്‍സമയം കാണാം. സ്റ്റേഡിയത്തിലേക്ക് 16,500 കാണികള്‍ക്ക് പ്രവേശനമുണ്ട്.

കഴിഞ്ഞ സീസണിലും കിരീടം ഇംഗ്ലണ്ടിലേക്ക് തന്നെയാണ് പോയത്. കഴിഞ്ഞ വട്ടം ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയെ തോല്‍പ്പിച്ച്‌ ഇംഗ്ലിഷ് ക്ലബ്ബായ ലിവര്‍പൂളാണ് കിരിടം നേടിയത്. ഈ സീസണില്‍ സൂപ്പര്‍ പരിശീലകനായ ഗ്വാര്‍ഡിയോളയുടെ കീഴില്‍ അപാരഫോമിലാണ് സിറ്റി കളിക്കുന്നത്. മറുഭാഗത്ത് തോമസ് ടുച്ചെല്‍ ചെല്‍സി പരിശീലക സ്ഥാനം ഏറ്റെടുടത്തതിന് ശേഷം ചെല്‍സിയും മികച്ച രീതിയിലാണ് കളിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ തിങ്ങി നിറഞ്ഞ രണ്ടു ടീമുകള്‍ പരസ്പരം പോരാടുമ്ബോള്‍ ആരാകും കിരീടം നേടുക എന്നത് പ്രവചനാതീതമാണ്. സിറ്റിയും ചെല്‍സിയും അവസാന രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചെല്‍സിക്ക് ഒപ്പമായിരുന്നു എന്നുള്ളത് ഫൈനലില്‍ ഇറങ്ങുമ്ബോള്‍ അവര്‍ക്ക് ചെറിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. എഫ് എ കപ്പിലും പ്രീമിയര്‍ ലീഗിലുമായിരുന്നു ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്‌. ആ രണ്ടു പരാജയങ്ങള്‍ക്കും ഇന്ന് മറുപടി നല്‍കാനാവും മാഞ്ചസ്റ്റര്‍ സിറ്റി ലക്ഷ്യമിടുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്ബ്യന്‍സ് ലീഗ് കിരീടമാണ് സിറ്റിയുടെ ലക്ഷ്യം. ചാമ്ബ്യന്‍സ് ലീഗ് നിലവില്‍ വരുന്നതിന് മുന്‍പ് ലീഗിന്റെ മുന്‍കാല പതിപ്പായ യുവേഫ വിന്നേഴ്സ് കപ്പ് 1970ല്‍ നേടിയത് മാത്രമാണ് സിറ്റിക്ക് യൂറോപ്പിലെ ഒന്നാം നിര ക്ലബ്ബ് പോരാട്ടത്തില്‍ എടുത്ത് പറയാനുള്ളത്.

Chelsea vs Manchester City

മറുവശത്ത്, ചെല്‍സി തങ്ങളുടെ രണ്ടാം ചാമ്ബ്യന്‍സ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. 2012ല്‍ ബയണ്‍ മ്യൂണിക്കിനെ വീഴ്ത്തിയാണ് ചെല്‍സി അവരുടെ ആദ്യ കിരീടം നേടിയത്. ഒമ്ബത് വര്‍ഷത്തിന് ശേഷം ഒരു ചാമ്ബ്യന്‍സ് ലീഗ് കിരീടം കൂടി നേടാന്‍ ആണ് അവരും കൊതിക്കുന്നത്. അവരുടെ പരിശീലകനായ ടുച്ചലിന്റെ കീഴിലെ ആദ്യ കിരീടം എന്ന കാത്തിരിപ്പിനും അവര്‍ക്ക് ഇന്ന് അവസാനം കുറിക്കേണ്ടതുണ്ട്. ഈ സീസണില്‍ ചെല്‍സിയുടെ രണ്ടാം ഫൈനലാണിത്. നേരത്തെ എഫ് എ കപ്പിലെ ഫൈനല്‍ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയോട് അവര്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ഫൈനലില്‍ വിജയം നേടുക എന്നത് അവര്‍ക്ക് അനിവാര്യമായ കാര്യമാണ്.

ഇന്നത്തെ മത്സരത്തില്‍ ഇരു ടീമുകളുടെയും കാര്യമെടുത്താല്‍ വ്യക്തികളെ ആശ്രയിക്കാതെ ഒരു കൂട്ടം താരങ്ങളുടെ മികവില്‍ കളിക്കുന്ന ടീമാണ് സിറ്റി. ഡിബ്രൂയിനെയും മഹ്റെസും ഫോഡനും ഗുണ്‍ഡോഗനും റൂബന്‍ ഡയസും കാന്‍സലോയും എല്ലാവരും മികച്ച കളിക്കാരാണ്. ഗോള്‍ വല കാക്കുന്ന എദേഴ്സണും സിറ്റിയുടെ വിശ്വസ്തനായ കളിക്കാരനാണ്. ഇതുകൂടാതെ ഈ സീസണോടെ സിറ്റി വിട്ട് പോകുന്ന അഗ്വേറോയും മികച്ച ഫോമിലാണ്. ടീം വിട്ട് പോകുന്ന അവരുടെ പ്രിയ താരത്തിന് കിരീടം നേടി കൊടുക്കാന്‍ തന്നെയാകും ഗ്വാര്‍ഡിയോളയും സംഘവും ലക്ഷ്യം വയ്ക്കുന്നത്.

അതേസമയം ടുച്ചെലിന്റെ കീഴില്‍ ഒരു പുതിയ ടീമായി മാറിയ ചെല്‍സി നിരയിലും ഒരു കൂട്ടം മികച്ച കളിക്കാര്‍ ഉണ്ട്. വേര്‍ണര്‍, മേസണ്‍ മൗണ്ട്, പുലിസിച്ച്‌, ഹാവേര്‍ട്സ്, കാന്റെ, ആസ്പ്ലിക്വേറ്റ, തിയാഗോ സില്‍വ, ഗോളി മെന്‍ഡി എന്നിങ്ങനെ സിറ്റിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ള താരനിര തന്നെയാണ് ചെല്‍സിക്കും ഉള്ളത്. മികച്ച ഫോമിലുള്ള ഗോളി എഡ്വാര്‍ഡ് മെന്‍ഡിയും എന്‍ഗോളെ കാന്റെയും ഫൈനലില്‍ കളിക്കുമോ എന്നത് ആദ്യം സംശയം ആയിരുന്നെങ്കിലും ഇരുവരുടെയും പരുക്ക് മാറിയ ആശ്വാസത്തിലാണ് ചെല്‍സി. തിമോ വെര്‍ണര്‍, കെയ് ഹാവെര്‍ട്സ്, മേസണ്‍ മൗണ്ട് മുന്നേറ്റ നിരയിലാണ് കോച്ച്‌ തോമസ് ടുച്ചെലിന്റെ പ്രതീക്ഷ.

നേരത്തെ പ്രീമിയര്‍ ലീഗും ലീഗ് കപ്പും സ്വന്തമാക്കിയ സിറ്റിക്ക് ഇന്ന് ജയിക്കാനായല്‍ സീസണില്‍ ട്രെബിള്‍ കിരീട നേട്ടം ആഘോഷിക്കാം. അതോടൊപ്പം ചെല്‍സിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ബാഴ്സയിലും ബയേണിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച പെപ് ഗാര്‍ഡിയോളക്കും ഇതൊരു അവിസ്മരണീയ നേട്ടം തന്നെയാകും.

ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകളില്‍ സിറ്റിയും ചെല്‍സിയും ഇതുവരെ 168 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ചെല്‍സി എഴുപത് കളിയിലും സിറ്റി 59 കളിയിലും ജയിച്ചു. ബാക്കി മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ രണ്ടുതവണയേ സിറ്റിയും ചെല്‍സിയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളൂ. രണ്ട് തവണയും ചെല്‍സിക്കായിരുന്നു ജയം. മത്സരത്തില്‍ ആരാകും കിരീടം നേടുക എന്നത് കാത്തിരുന്ന് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here