ദുബായ് : ലോകത്തെ പിടിച്ചുലക്കുന്ന കോവിഡ് മഹാമാരിയെ നേരിടുന്നതിൽ യു.എ.ഇ നേതൃത്വം നടപ്പിലാക്കിയത് ആഗോളതലത്തിൽ ഏറ്റവും മികച്ച പ്രയത്നങ്ങളാണ്. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ആഗോള സൂചികയായി ആസ്ട്രേലിയയിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് സർട്ടിഫൈഡ് മാനേജ്മന്റ് അക്കൗണ്ടൻറ്സ് പുറത്തുവിട്ട ഗ്രിഡ് ഇൻഡക്സിലാണ് യു.എ.ഇ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ മികവ് വ്യക്തമാവുന്നത്.
ഓരോ രാഷ്ട്ര നേതൃത്വവും കൈക്കൊണ്ട ഫലപ്രദവും കാര്യശേഷിയുള്ളതുമായ നടപടികളും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണങ്ങളും വിലയിരുത്തിയാണ് സൂചിക ക്രമീകരിച്ചത്. ന്യൂസിലൻറ് ആണ് പട്ടികയിൽ ഒന്നാമത്. യു.എ.ഇക്കു പുറമെ ആസ്ട്രേലിയ, സിംഗപ്പൂർ, ഐസ്ലാൻഡ്, ഫിൻലൻറ്, നോർവേ, കാനഡ, സൗത്ത് കൊറിയ, ഹോങ്കോങ്, ശ്രീലങ്ക, ജപ്പാൻ, തയ്വാൻ എന്നീ രാജ്യങ്ങളും ഈ ആഗോള പ്രതിസന്ധിയെ നേരിടുന്നതിന് സമർഥമായ നീക്കങ്ങൾ നടത്തുന്നതായി പഠനം വ്യക്തമാക്കുന്നു.
ഇന്ത്യ, റഷ്യ, ചൈന, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, ബ്രസീൽ, അമേരിക്ക തുടങ്ങിയ രാഷ്ട്ര നേതൃത്വങ്ങൾ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തത് ഏറെ പരിതാപകരമായ രീതിയിലായിരുന്നുവെന്നും പഠനത്തിൽ വ്യക്തമാവുന്നു.