ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഇന്നലെ ആകെ 30,548 പേര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത്. നാല് മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ കണക്ക് മുപ്പതിനായിരത്തിലേക്ക് എത്തുന്നത് ആദ്യമായാണ്. 8.61 ലക്ഷം സാമ്ബിള്‍ പരിശോധനകളാണ് ഇന്നലെ നടന്നത്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 435 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,30,070 ആയി. നിലവില്‍ 4,65,478 സജീവ കേസുകളാണ് രാജ്യത്തുളളത്. ഇതുവരെ 82,49,579 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതില്‍ 43,851 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.
നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുളള സംസ്ഥാനങ്ങള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഡല്‍ഹിയിലെ പ്രതിദിന പരിശോധന ഒരു ലക്ഷമാക്കി ഉയര്‍ത്താന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം തീരുമാനിച്ചു. നിലവില്‍ അറുപതിനായിരമാണ് പ്രതിദിന പരിശോധന. ആര്‍ ടി പി സി ആര്‍ പരിശോധന കൂട്ടുന്നതിന്റെ ഭാഗമായി കണ്ടെയ്‌ന്‍മെന്റ് സോണ്‍ കേന്ദ്രീകരിച്ച് ഐ സി എം ആറിന്റേയും ആരോഗ്യ മന്ത്രാലയത്തിന്റേയും മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങള്‍ സജ്ജമാക്കും. ഡി ആര്‍ ഡി ഒ സെന്ററില്‍ 750 അധിക കിടക്കകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.