സൗദിയിൽ നേരിയ ആശ്വാസം പകരുന്ന കണക്കാണ് ഇന്ന് പെരുന്നാൾ ദിനത്തിൽ പുറത്തുവന്നത്. രോഗമുക്തരുടെ എണ്ണം 43,520 ആയി ഉയർന്നു. 2,284 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായത്. അതെസമയം 2,399 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുംകൂടി ചേരുമ്പോൾ കോവിഡ് ബാധിതരുടെ ആകെ എണ്ണം 70,161 ആവുമെങ്കിലും 28,650 പേർ മാത്രമേ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളൂ. ഇതിൽ 372 പേരുടെ നില ഗുരുതരമാണ്. എന്നാൽ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും വേഗം സുഖം പ്രാപിക്കുന്നത് മൊത്തത്തിൽ ആശ്വാസം പകരുന്നതാണ്. മരണനിരക്കും ആഗോള നിലയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ് സൗദി അറേബ്യയിൽ. ഞായറാഴ്ച 11പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 390 ആയെങ്കിലും ആഗോള ശരാശരിയെക്കാൾ വളരെ താഴ്ന്നതാണ് ഇൗ കണക്ക്. ജീവഹാനി തടയുന്നതിൽ സൗദി സാഹചര്യം അനുകൂലമാണെന്നത് ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്നതാണ്.
ഒരു സൗദി പൗരനും 10 വിവിധ രാജ്യക്കാരുമാണ് മക്കയിലും റിയാദിലുമായി മരിച്ചത്. മക്കയിൽ 10ഉം റിയാദിൽ ഒരാളുമാണ് മരിച്ചത്. 21 ശതമാനം സ്ത്രീകളും 10 ശതമാനം കുട്ടികളുമെന്ന നില പുതിയ രോഗികളിലും തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവാക്കൾ മൂന്ന് ശതമാനമേയുള്ളൂ. അതേസമയം സൗദി പൗരന്മാരുടെ എണ്ണം 34 ശതമാനമാണ്. ബാക്കി 66 ശതമാനം രാജ്യത്തുള്ള മറ്റ് ദേശക്കാരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,919 കോവിഡ് പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7,03,534 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 36ാം ദിവസത്തിലെത്തി.