ഷാർജയിൽ അണുനശീകരണ വേളയിൽ പുറത്തിറങ്ങുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന നിരീക്ഷണവുമായി പൊലീസ്. എമിറേറ്റ്സ് റോഡ്, താമസ- വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ 100 കണക്കിനു പൊലീസ് ഉദ്യോഗസ്ഥരെയും വിവിധ മേഖലകളിൽ 365 പട്രോളിങ് സംഘങ്ങളെയും നിയോഗിച്ചു.

പെരുന്നാൾ അവധി കൂടി കണക്കിലെടുത്താണു മുൻകരുതൽ. അണുനശീകരണം നടക്കുന്ന രാത്രി 8 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങുന്നവർ പിഴയടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നു ഷാർജ പൊലീസ് മേധാവി മേജർ ജനറൽ സെയിഫ് അൽ സറി അൽ ഷംസി പറഞ്ഞു. വ്യവസായ മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് അണുനശീകരണം.

വ്യവസായ മേഖലകളിൽ കോവിഡ് വ്യാപനം തടയാൻ പൊലീസ്, മുനിസിപ്പാലിറ്റി, ഷാർജ ഇക്കണോമിക് ഡവലപ്പമെന്റ് ഡിപ്പാർട്മെന്റ്, സ്വദേശിവൽകരണ-മാനവവിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു. ഓരോ ദിവസത്തെയും സാഹചര്യങ്ങൾ വിലയിരുത്തി നടപടി സ്വീകരിക്കും.

തൊഴിലാളി കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന

31 താമസകേന്ദ്രങ്ങളിലെ 97,645 തൊഴിലാളികളെ ഇതുവരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കി. വിവിധ മേഖലകളുടെ പട്ടിക തയാറാക്കി എല്ലാ ദിവസവും പരിശോധന നടത്തുന്നു. തൊഴിലാളികളിൽ ഏതാനും പേർക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി ചികിത്സ നൽകും. ഇവരുമായി അടിത്തിടപഴകിയവർ ക്വാറന്റീനിൽ കഴിയണം. ഇതിനുള്ള സൗകര്യം തൊഴിലാളി കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് എമിറേറ്റിനു പുറത്തേക്കു പോകാനോ പുറമേയുള്ളവർക്ക് അകത്തേക്കു വരാനോ അനുവാദമില്ല. ക്യാംപുകളിൽ ആരോഗ്യപ്രവർത്തകർ ബോധവൽക്കരണം നടത്തുന്നുണ്ട്. കർശന നടപടികൾ മൂലം രോഗവ്യാപനത്തോത് കുറവാണെന്നും അൽ ഷംസി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികളുടെ ക്യാംപുകളിൽ ഷാർജ ചാരിറ്റിയുടെ സഹായത്തോടെ പൊലീസ് ഭക്ഷണം എത്തിക്കുന്നു. ശമ്പളം കിട്ടാത്തതടക്കമുള്ള പ്രശ്നങ്ങൾ തൊഴിലാളികൾ നേരിടുന്നുണ്ട്. വാടക നൽകാൻ ബുദ്ധിമുട്ടുന്നവരെയും ഷാർജ ചാരിറ്റി സഹായിക്കും.

അണുനശീകരണം: നൂതന സംവിധാനം

ഷാർജയിലെ എല്ലാ മേഖലകളിലും പതിവായി അണുനശീകരണം നടത്തുന്നുണ്ടെന്ന് മുനിസിപാലിറ്റി. കോവിഡ് ഭീഷണി തീരുംവരെ അണുനശീകരണമുണ്ടാകും. 900 നൂതന യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചാണ് അണുനശീകരണം. ഇതിനായി 1,200 ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയതായും വ്യക്തമാക്കി.

നിരീക്ഷണത്തിന് ഡ്രോണുകൾ

താമസകേന്ദ്രങ്ങളിലും തൊഴിലാളി മേഖലകളിലും നിരീക്ഷണത്തിന് ഡ്രോണുകൾ. വാഹനങ്ങളിൽ ലൌഡ് സ്പീക്കർ ഉപയോഗിച്ചും അറിയിപ്പുകൾ നൽകുന്നു. ലഘുലേഖ വിതരണവും ഇതോടൊപ്പമുണ്ട്. പെരുന്നാൾ ആഘോഷത്തിൽ ആൾക്കൂട്ടം ഒഴിവാക്കണം. കഴിയുന്നതും വീടുകളിൽ തന്നെ തുടരണമെന്നും പൊലീസ് നിർദേശിച്ചു.

ഹെയർ സലൂണുകൾ, ബ്യൂട്ടി സെന്ററുകൾ, മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, മറ്റു കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന ഊർജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here