പരിക്കു പറഞ്ഞ് മൈതാനം വിടാമായിരുന്നിട്ടും ഹനുമ വിഹാരി- അശ്വിന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് സിഡ്നി മൈതാനത്ത് നല്‍കിയത് ആവേശ സമനില. ജയമുറപ്പിച്ച് റണ്‍മല മുന്നില്‍വെച്ചും ഗാലറികളില്‍ കളികണ്ടുനിന്നവര്‍ക്ക് തെറി വിളിക്കാന്‍ അവസരം ആവര്‍ത്തിച്ചും ആസ്ട്രേലിയ പതിനെട്ടടവും പയറ്റിയിട്ടും വലിയ സ്കോറിലേക്ക് അനായാസം ബാറ്റുവീശിയ സന്ദര്‍ശകര്‍ കുറിച്ചത് തുല്യതകളില്ലാത്ത സമനില ‘വിജയം’. സ്കോര്‍ ആസ്ട്രേലിയ 338, 312/6, ഇന്ത്യ 244, 334/5.
സ്കോര്‍ 100 കടക്കും മുമ്ബ് രണ്ടു വിലപ്പെട്ട വിക്കറ്റ് കളഞ്ഞ ഇന്ത്യന്‍ പടയെ അനായാസം വീഴ്ത്താമെന്ന് കണക്കുകൂട്ടിയായിരുന്നു അഞ്ചാം ദിനം കംഗാരുക്കള്‍ ഇറങ്ങിയത്. പരിക്കുമായി വലഞ്ഞ വിഹാരിയും കൂട്ടുകാരും ഏതു നിമിഷവും മടങ്ങുമെന്ന പ്രതീക്ഷ വന്നത് ബൗളര്‍മാരെ ഇരട്ടി ആവേശത്തിലാക്കി. പക്ഷേ, മൈതാനം സാക്ഷിയായത് മറ്റൊന്നിനായിരുന്നു.
407 റണ്‍സ് എന്ന വലിയ ലക്ഷ്യത്തിലേക്ക് മനഃസാന്നിധ്യത്തോടെ ബാറ്റുവീശിയ ഇന്ത്യന്‍ പട ശരിക്കും ഓസീസ് താരങ്ങളെ മാത്രമല്ല, നാലു നാള്‍ പരിഹാസവുമായി ഗാലറികള്‍ നിറഞ്ഞ നാട്ടുകാരെ കൂടി സ്തബ്ധരാക്കി. ആദ്യ ദിവസം രണ്ടു വിക്കറ്റ് പോയവര്‍ക്ക് തിങ്കളാഴ്ച നഷ്ടമായത് മൂന്നു വിക്കറ്റ് മാത്രം. മൂന്നു സെഷനിലുമായി പൊരുതി നിന്നത് 131 ഓവര്‍. 161 പന്ത് നേരിട്ട് 23 റണ്‍സുമായി വിഹാരിയും 128 പന്തില്‍ 39 റണ്‍സുമായി അശ്വിനും നങ്കൂരമിട്ടപ്പോള്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കെ കളിനിര്‍ത്താന്‍ കൈകൊടുത്ത് പവലിയനിലേക്ക് മടങ്ങുക മാത്രമായിരുന്നു സ്മിത്തിനും കൂട്ടര്‍ക്കും മുന്നിലെ പോംവഴി.
പരീക്ഷണങ്ങളുടെ ടെസ്റ്റില്‍ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് മാത്രം അകലെ മടങ്ങിയ ഋഷഭ് പന്തായിരുന്നു ശരിക്കും താരം. 118 റണ്‍സ് മാത്രം നേരിട്ടായിരുന്നു പന്ത് വലിയ സ്കോര്‍ നേടിയത്. ചേതേശ്വര്‍ പൂജാരയും അര്‍ധശതകം കണ്ടു. 205 പന്തുകളിലായിരുന്നു പൂജാരയുടെ 77 റണ്‍സ്.
കളി തോല്‍ക്കുമെന്ന് മാധ്യമങ്ങളും കമെേന്റന്റര്മാരും ഒരുവേള ഉറപ്പിച്ച കളിയില്‍ അവസാനം ഇന്ത്യ ജയിക്കുമോയെന്നുവരെ സംശയിപ്പിച്ചായിരുന്നു ഇന്ത്യന്‍ ബാറ്റിങ്. ബാറ്റിങ് തുടങ്ങിയ പന്ത്- പൂജാര സഖ്യം അസാമാന്യം കൈവഴക്കത്തോടെ ഓസീസ് ബൗളിങ്ങിനെതിരെ പട പൊരുതിയപ്പോള്‍ എന്തും സംഭവിക്കാമെന്നായി. 22 പന്തിെന്റ ഇടവേളയില്‍ ഇരുവരും പുറത്തായെങ്കിലും പരിക്ക് വകവെക്കാതെ പിന്‍ഗാമികള്‍ പ്രതിരോധം ആയുധമാക്കി ക്രീസില്‍ നിലയുറപ്പിച്ചു.
ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടുകയും രണ്ടാമത് തൊട്ടരികെ എത്തുകയും ചെയ്ത സ്റ്റീവ് സ്മിത്ത് കളിയിലെ താരമായെങ്കിലും പന്തിന്റെ ഗാര്‍ഡ് നീക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ കളിയിലെ വില്ലനായി.