സന്ദർശക വിസയിലെത്തുന്ന ആർക്കും സൗദിയിൽ വാഹനമോടിക്കാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ വന്നു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിക്ക് കീഴില്‍ വരുന്ന ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഈ സേവനം ആരംഭിച്ചതായി അറിയിച്ചു.
ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ‘അബ്ഷിര്‍’ വഴിയുള്ള സേവനമാണിത്. വാടകക്ക് വാഹനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ അബ്ഷിര്‍ സംവിധാനത്തില്‍ സൗദിയില്‍ പ്രവേശിക്കുന്ന സമയത്ത് സന്ദര്‍ശകരുടെ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്ന ബോര്‍ഡര്‍ നമ്പര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ അനുമതി വാങ്ങാം.
പുതിയ നിയമ പ്രകാരം സൗദി അറേബ്യയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാം. ഇതിനായി സന്ദര്‍ശകര്‍ മന്ത്രാലയം ഓഫീസുകളില്‍ പോയി അനുമതി വാങ്ങേണ്ടതില്ല. കാര്‍ റെന്റല്‍ കമ്പനികള്‍ക്ക് ഓണ്‍ലൈനായി തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ച് നല്‍കാനാവും.
അയല്‍ രാജ്യമായ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാനായി എത്തിയ ആരാധകര്‍ക്കും പുതിയ സേവനം പ്രയോജനപ്പെടുത്താം.