പുതിയൊരു ലോകത്തിലേക്കാണ് യു.എ.ഇ ഇപ്പോൾ ‘വിസ’ നൽകുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിസ ഇളവുകളും പുതിയ വിസകളുടെ സ്വഭാവവും നോക്കിയാൽ ഇക്കാര്യം വ്യക്തം. സംരംഭകർക്ക് മുന്നിൽ വാതിൽ തുറന്നിടുകയും പുതുപ്രതിഭകളെ ആകർഷിക്കുകയും ചെയ്യുന്ന നയത്തിന് ഗതിവേഗം പകരുന്ന വിസകളാണ് യു.എ.ഇ പ്രഖ്യാപിച്ചത്.
ജോലി അന്വേഷിച്ചെത്തുന്നവർക്ക് മൂന്ന് മാസം മുതൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അഞ്ച് വർഷം വരെ യു.എ.ഇയിൽ തങ്ങാനുള്ള അവസരം ഒരുക്കുന്നത് ഈ നാടിന്റെ ബിസിനസ് രംഗത്തിന് വൻ കുതിപ്പേകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമെയാണ്, ഗോൾഡൻ വിസക്കാർക്ക് കൂടുതൽ ഇളവ് നൽകിയുള്ള പ്രഖ്യാപനവും.
ഈ വർഷം യു.എ.ഇയിലെ ഭൂരിപക്ഷം തൊഴിലുടമകളും കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നാണ് അടുത്തിടെ നടത്തിയ സർവേ ചൂണ്ടിക്കാണിക്കുന്നത്. മാർക്കറ്റിങ് രംഗത്തെ ഗവേഷണ സ്ഥാപനമായ ‘യൂഗോവി’ന്റെ പഠനം അനുസരിച്ച് 76 ശതമാനം സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. ഈ വർഷം ആദ്യ പാദത്തിൽ തന്നെ 68 ശതമാനം സ്ഥാപനങ്ങളും റിക്രൂട്ട്മെന്റിനായുള്ള എച്ച്.ആർ സ്പെഷ്യലിസ്റ്റുകളെ നിയമിക്കും. 67 ശതമാനം ജീവനക്കാരും വിനോദ മേഖലകളിലായിരിക്കും നിയമിക്കപ്പെടുക. വൻകിട ഹോട്ടലുകളിലെ നിയമനങ്ങളും ഇതിൽ ഉൾപെടും. 65 ശതമാനം ജീവനക്കാരെ ബാങ്കിങ്, ഫിനാൻസ് സ്ഥാപനങ്ങൾ ഏറ്റെടുക്കും. 18 ശതമാനം സ്ഥാപനങ്ങൾ മാർക്കറ്റിങ്, സെയിൽസ് എക്സിക്യൂട്ടുവുകളെയും 17 ശതമാനം കമ്പനികൾ അക്കൗണ്ടന്റ്, സെയിൽസ് മാനേജർമാരെയും നിയമിക്കും. 43 ശതമാനം സ്ഥാപനങ്ങളും ശരാശരി മൂന്ന് ശതമാനം ശമ്പളം വർധിപ്പിക്കുമെന്നും സർവേ പറയുന്നു.
ഇതെല്ലാം വിരൽചൂണ്ടുന്നത് യു.എ.ഇയിലെ ബിസിനസ് വളർച്ചയിലേക്കാണ്. അതിന് ആക്കം കൂട്ടുന്നതാണ് പുതിയ വിസ നയം. സ്പോൺസറോ തൊഴിൽദാതാവോ ആവശ്യമില്ലാത്ത വിസകളാണ് നൽകുന്നത്. നിക്ഷേപകർ, സംരഭകർ, പ്രതിഭകൾ, വിദ്യാർഥികൾ, പ്രഫഷനലുകൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് വിസ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. പത്ത് വർഷത്തെ ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് നിശ്ചിത കാലം യു.എ.ഇയിൽ തങ്ങണമെന്ന നിബന്ധന ഒഴിവാക്കി. ഭാര്യക്കും മക്കൾക്കുമെല്ലാം ഈ ആനുകൂല്യത്തിൽ പ്രായപരിധിയില്ലാതെ യു.എ.ഇയിൽ തങ്ങാം.