നാലു തവണ ലോകകപ്പിൽ മുത്തമിട്ട ജർമനി, ഏഷ്യൻ ഫുട്ബോളിന്റെ രാജാക്കന്മാരായ ജപ്പാൻ ടീമുകൾ നവംബർ 10 മുതൽ 18 വരെ ദുബായിലുണ്ടാകും. ഖത്തറിലേക്ക് പുറപ്പെടും മുൻപ് ഇരു ടീമുകൾക്കും ദുബായിലാണ് പരിശീലനം. ടീമുകളെ സ്വീകരിക്കാൻ പ്രത്യേക പരിപാടികൾ ഒരുങ്ങുന്നുണ്ട്. നദ്ഷിബയിലെ പരിശീലന മൈതാനമാകും ജർമനിക്ക് നൽകുക. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങൾ നേരത്തെ നദ്ഷിബയിൽ പരിശീലനം നടത്തിയിട്ടുണ്ട്.
ജപ്പാൻ ഫുട്ബോൾ ടീം അൽ നസർ ക്ലബ്ബിന്റെ അൽ മക്തും സ്റ്റേഡിയത്തിലാകും പരിശീലിക്കുക. 15000ൽ അധികം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയമാണിത്. ഇരു ടീമുകൾക്കും ഒപ്പം വൻ മാധ്യമപ്പടയും ഉണ്ടാകും. ഖത്തർ ലോകകപ്പിനെത്തുന്ന 10 ലക്ഷം ആരാധകർക്കും യുഎഇയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
വിവിധ എമിറേറ്റുകളിൽ തങ്ങി, ഖത്തറിൽ പോയി ലോക കപ്പ് കണ്ട് തിരികെ വരാം. ഖത്തറിൽ പരമാവധി താമസ സൗകര്യം ഒരുക്കിയിട്ടും തികയാതെ വന്നതോടെയാണ് സൗദിയും യുഎഇയും താമസ സൗകര്യം ഒരുക്കി കാണികളെ ക്ഷണിക്കുന്നത്.