കൊറോണാ വൈറസിനെ ഉന്മൂലനം ചെയ്യുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായി താമസക്കാരോട് പൊതുസ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് ദുബായ് ഗവൺമെൻറ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ക്വാറന്റൈൻ നടപടികൾ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ യു.എ.ഇ ഗവൺമെൻറ് നൂതന റഡാർ സംവിധാനങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇതു പ്രകാരം, യു.എ.ഇ യിൽ മാർച്ച് 29 വരെ രാത്രി 8നും രാവിലെ 6നും ഇടയിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾക്കു നേർ, റഡാർ വഴി ഫ്ലാഷ് അടിക്കും. കടുത്ത പിഴ ചുമത്തപ്പെടുകയും ചെയ്യും. മാർച്ച് 26 ന് തുടങ്ങിയ നശീകരണ യജ്ഞം 29 നു രാവിലെ ആറുമണിക്കാണ് അവസാനിക്കുന്നത്. ഈ സമയങ്ങളിൽ വാഹനങ്ങളുമായി പുറത്തുപോകാൻ ആർക്കെങ്കിലും അടിയന്തര സാഹചര്യം വരികയാണെങ്കിൽ ദുബൈ ഗവൺമെൻറ് തയ്യാറാക്കിയ പ്രത്യേക വെബ്സൈറ്റായ www.mov.gov.ae എന്ന വെബ്സൈറ്റ് സന്ദർശിച്ച് അനുമതി നേടേണ്ടതാണ്.