പൊതുഗതാഗത സംവിധാനങ്ങളിൽ നൂതന സാങ്കേതികവിദ്യ സമന്വയിപ്പിച്ച് ആധുനികവത്കരണം തുടരുന്ന ദുബായിൽ ജലഗതാഗത മേഖലയെ ഏറ്റവും ആകർഷകമാക്കി മാറ്റുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങുന്നു. ജലഗതാഗത പാതകൾ ഇരട്ടിയിലധികം വർധിപ്പിച്ചും 158 കിലോമീറ്റർ വരെ വ്യാപിപ്പിച്ചും വികസിച്ചുകൊണ്ടിരിക്കുന്ന തീരപ്രദേശത്തെ ബന്ധിപ്പിക്കുന്നതിന് ഫെറി സേവനങ്ങൾ വലിയരീതിയിൽ വിപുലീകരിക്കുന്നതിന് സമഗ്ര പദ്ധതികളൊരുക്കുകയാണ് ദുബൈ. ജലഗതാഗത പദ്ധതി 2030നകം 188 ശതമാനം വർധിച്ച് 158 കിലോമീറ്റർ വരെ വ്യാപിപ്പിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ചെയർമാൻ മതാർ മുഹമ്മദ് അൽ തായർ പറഞ്ഞു.
ഇപ്പോഴത്തെ ആറോളം റൂട്ടുകൾ ഭാവിയിൽ 35 റൂട്ടുകളാക്കി ഉയർത്തും. സ്്റ്റേഷനുകളുടെ എണ്ണത്തിൽ 65 ശതമാനം വരെ വർധന വരുത്തി ജലഗതാഗത സംവിധാനങ്ങൾക്കായി 79 സ്്റ്റേഷനുകൾ തീർക്കും. കാരണം, ജലഗതാഗത സംവിധാനം ഉപയോഗിക്കുന്നവരിൽ 32 ശതമാനം വർധനവാണ് ഭാവിയിൽ പ്രതീക്ഷിക്കുന്നത്. ഇതോടെ ജലഗതാഗത പാത 188 ശതമാനം വർധിച്ച് 158 കിലോമീറ്ററായി ഉയർത്താനുള്ള ശ്രമത്തിലാണ് ദുബൈ.