കോവിഡ് പ്രതിസന്ധിക്കിടയിലും ഏറ്റവും മികച്ച രീതിയിൽ വിവിധ രാജ്യങ്ങളിലേക്ക് ആളുകളെയെത്തിച്ച് എമിറേറ്റ്‌സ് എയർലൈൻസ്. തെർമൽ സ്‌കാനിങും കോവിഡ് റാപിഡ് ടെസ്റ്റും നടത്തി രോഗമില്ല എന്നുറപ്പിക്കുന്നവർക്ക് മാത്രമാണ് എമിറേറ്റ്‌സ് ബോർഡിങ് പാസ് നൽകുന്നത്. എമിഗ്രേഷൻ നടപടികളെല്ലാം സാമൂഹിക അകലം പാലിച്ചുകൊണ്ടാണ്. ഓരോ യാത്രക്കാരനും ഹൈജീൻ കിറ്റുകൾ സൗജന്യമായി നൽകും. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ, ആന്റി ബാക്ടീരിയൽ വൈപ്പ്‌സ് തുടങ്ങി എല്ലാം കിറ്റിലുണ്ട്. ശാരീരികാകലം പാലിച്ച് യാത്രക്കാരുടെ സീറ്റ് പുനഃക്രമീകരിക്കാനായി ഓൺലൈൻ ചെക്കിൻ സൗകര്യം എടുത്തുകളഞ്ഞു.
വിമാനത്തിനകത്ത് സ്റ്റെറിലൈസേഷൻ പൂർത്തിയാക്കിയ പ്ലേറ്റിൽമാത്രം ഭക്ഷണം നൽകും. ഒരു കുടുംബത്തിൽനിന്ന് വരുന്നവരെമാത്രം അടുത്തിരിക്കാൻ അനുവദിക്കും. യാത്രയുടെ ഓരോ 45 മിനിറ്റ് കൂടുമ്പോഴും ശുചിമുറി ഉൾപ്പെടെയുള്ളവ ശാസ്ത്രീയമായി അണുവിമുക്തമാകും. ഇതിനായി വിമാനത്തിൽ ജീവനക്കാരുടെ എണ്ണം കൂട്ടി. ഓരോ യാത്രക്കാരന്റെയും അടുത്തെത്തി പ്രത്യേക വസ്ത്രം ധരിച്ച കാബിൻ ക്രൂ സംസാരിക്കും. മഹാമാരിയുടെ കാലത്തെ വിമാനയാത്രയ്ക്ക് പുതിയ ആകാശംതന്നെയാണ് എമിറേറ്റ്‌സ് സമ്മാനിക്കുന്നത്.