എമിറേറ്റ്സ് ഇന്ത്യയിലേക്ക് ഉടൻ സർവീസുകൾ ആരംഭിക്കില്ല. ലോക്ക്ഡൗൺ തുടരുന്നതിനാൽ ഇന്ത്യൻ അധികൃതരിൽനിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണിത്. ഏപ്രിൽ ആറ് മുതൽ എമിറേറ്റ്സ് വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, എമിറേറ്റ്സ് ഇന്ന് പുറത്തിറക്കിയ, ആറാം തീയതി സർവീസ് ആരംഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ദുബായിൽ നിന്ന് ലണ്ടൻ, പാരിസ്, ബ്രസ്സൽസ്, സൂറിച്ച് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് ആരംഭിക്കുന്നതെന്ന് ഔദ്യോഗിക വാർത്താകുറിപ്പിൽ എമിറേറ്റ്സ് വ്യക്തമാക്കി.
നിലവിൽ അനുമതി ലഭിച്ച രാജ്യങ്ങളിലേക്കാണ് സർവീസുകൾ ആരംഭിക്കുന്നത്. കൂടുതൽ രാജ്യങ്ങളുടെ അനുമതി ലഭിക്കുന്നതനുസരിച്ച് സർവീസുകൾ വ്യാപിപ്പിക്കും. അതത് രാജ്യങ്ങളിൽ അടിയന്തിരമായി എത്തേണ്ട, പ്രവേശനാനുമതി ഉള്ളവരെയാകും യാത്രയ്ക്ക് അനുവദിക്കുക.
ദുബായിക്കു പുറത്തേക്ക് യാത്രക്കാരെ കൊണ്ടുപോകുമെങ്കിലും തിരിച്ചുവരുന്ന ഫ്ലൈറ്റുകളിൽ യാത്രക്കാർ ഉണ്ടാകില്ല. വിമാനങ്ങൾ ഓരോ തവണയും ദുബായിൽ തിരിച്ചെത്തുമ്പോൾ അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും എമിറേറ്റ്സ് അറിയിച്ചു.
സമ്പർക്കം ഒഴിവാക്കാൻ ഫ്ലൈറ്റുകളിൽനിന്ന് മാഗസീനുകളും മറ്റും ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യാനും പ്രത്യേക സജ്ജീകരണങ്ങളുണ്ടാകും.
കടപ്പാട് : മാതൃഭൂമി