ഭക്ഷ്യസുരക്ഷാ നിയമം കടുപ്പിച്ച് യുഎഇ. നിയമം ലംഘിക്കുന്നവർക്ക് 3 മാസത്തിൽ കുറയാത്ത തടവോ 2 ലക്ഷം ദിർഹം വരെ പിഴയോ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകി. പൊതുജന ആരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യോൽപന്നങ്ങളിൽ മായം കലർത്തുന്നതും കേടായ ഉൽപന്നങ്ങൾ വിൽക്കുന്നതും ശിക്ഷാർഹമാണ്.

ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ബോധവൽക്കരണ ക്യാംെപയ്നും ആരംഭിച്ചു. മായം ചേർത്തതോ, കേടായതോ ഉപയോഗ യോഗ്യമല്ലാത്തതോ ആയ ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്നവർക്ക് കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 1 ലക്ഷം മുതൽ 2 ലക്ഷം ദിർഹം വരെയായിരിക്കും പിഴ. സുരക്ഷിതവും സമാധാനപരവുമായ ജീവിതം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യോൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി നേരത്തെ പുറത്തിറക്കിയിരുന്നു. ഭക്ഷണം തയാറാക്കൽ, പാക്ക് ചെയ്യൽ, വിതരണം, കടകളിൽ പ്രദർശിപ്പിക്കൽ‌ തുടങ്ങി ഓരോ ഘട്ടങ്ങളിലും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളും വിശദീകരിച്ചു.

ഭക്ഷണം തയാറാക്കുന്നതും പാക്ക് ചെയ്യുന്നതും സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതുമായ സ്ഥലങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളും സമയബന്ധിതമായി അണുവിമുക്തമാക്കണം. വിവിധ സമയങ്ങളിൽ ഭക്ഷ്യോൽപന്നത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ നിരന്തര നിരീക്ഷണം അനിവാര്യം. തൊഴിലാളികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക്, ഗ്ലൗസ് തുടങ്ങി സുരക്ഷാ മുൻകരുതൽ സ്വീകരിക്കുക, ഉൽപാദനത്തിനും മറ്റും നൂതന സംവിധാനങ്ങൾ ഉപയോഗിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here