സൗദിയിൽ ബുധനാഴ്ച വരെ അഞ്ചുദിവസത്തേക്ക് പ്രഖ്യാപിച്ച സമ്പൂർണ കർഫ്യു തുടരുന്നതിനാൽ വിവിധ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ആരോഗ്യ സുരക്ഷ മുൻകരുതലിെൻറ ഭാഗമായി പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗമങ്ങളൊഴിവാക്കാൻ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതലാണ് രാജ്യത്തുടനീളം സമ്പൂർണ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.

കർഫ്യൂ നിരീക്ഷിക്കാൻ രാജ്യത്തുടനീളം സുരക്ഷ ഉദ്യോഗസ്ഥർ നിരത്തുകളിലുൾപ്പെടെ നിലയുറപ്പിച്ചിട്ടുണ്ട്. നിയമലംഘകരെ പിടികൂടാൻ പട്ടണങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലുമടക്കം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കർഫ്യു തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ രാജ്യത്തെ മുഴുവൻ പട്ടണങ്ങളിലും മേഖലകളിലും ഗ്രാമങ്ങളിലുമടക്കം കർശന നിരീക്ഷണം നടത്തുമെന്നും നിയമലംഘകർക്ക് നിയമാനുസൃത ശിക്ഷാനടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇതേ തുടർന്ന് മുഴുവൻ റോഡുകളിലും റൗണ്ട് എബൗട്ടുകളിലും പ്രവേശന കവാടങ്ങളിലും നിരീക്ഷണത്തിനായി സുരക്ഷ വകുപ്പുകൾക്ക് കീഴിൽ കൂടുതൽ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ ഇളവ് നൽകിയ സ്ഥാപനങ്ങൾക്കും അടിയന്തര സേവനങ്ങളിലേർപ്പെട്ടവർക്കും കർഫ്യുവേളയിൽ പ്രവർത്താനുമതി നൽകിയിട്ടുണ്ട്.

പുറത്തിറങ്ങാനുള്ള അനുമതിക്ക് ‘തവക്കൽനാ’

ഓരോരുത്തരുടെയും താമസകേന്ദ്രങ്ങൾക്കടുത്തുള്ള ബഖാല ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നതിന് അനുമതിയുണ്ട്. അതിന് ‘തവക്കൽനാ’ എന്ന ആപ്പിലൂടെ അനുവാദം നേടിയിരിക്കണം. ആശുപത്രിയിൽ പോകുന്നതിനും ഇതേ ആപ് വഴി അനുമതി നേടാം. ഒരു ദിവസം പരമാവധി ഒരു മണിക്കൂർ മാത്രമാണ് ഇതിനുവേണ്ടി അനുവദിക്കൂ.

ആഴ്ചയിൽ നാലുമണിക്കൂർ വരെ പുറത്തിറങ്ങാനുള്ള അനുമതി ആപ് വഴി ലഭിക്കും. എല്ലാവരും ആദ്യം സ്വന്തം മൊബൈൽ ഫോണിൽ ഈ ആപ് ഡൗൺലോഡ് ചെയ്യണം. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങും മുമ്പ് ആപ് ഓപ്പൺ ചെയ്ത് പെർമിഷൻസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താണ് അനുമതി തേടേണ്ടത്. അതിൽ കാണുന്ന പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ സപ്ലൈസ് എന്ന െഎക്കൺ കിട്ടും. അതിൽ ക്ലിക്ക് ചെയ്ത തുടർന്നുള്ള നടപടികൾ പൂർത്തിയാക്കി പെർമിറ്റ് നേടി പുറത്തിറങ്ങാം. പരമാവധി ഒരു മണിക്കൂറാണെന്നത് ഒാർമയിലുണ്ടാവണം.

ഡ്രൈവിങ് വിസയിലുള്ളവർക്ക് ഇതേ ആപ്പിൽ നിന്ന് തന്നെ ഡ്രൈവിങ്ങിനുള്ള അനുമതിയും ലഭിക്കും. വഴിയിൽ പൊലീസ് തടഞ്ഞാൽ ആപ് ഒാപൺ ചെയ്ത് പെർമിറ്റ് കാണിച്ചുകൊടുത്താൽ മതി.

LEAVE A REPLY

Please enter your comment!
Please enter your name here