വുഹാന്‍; ലോകം കൊറോണ ഭീതിയില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ്. ഇതുവരെ പതിനാറായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊവിഡ് പൊട്ടിപുറപ്പെട്ട ചൈനയില്‍ നിന്ന് ആശവഹമായ ചില റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച്‌ ദിവസമായി പുറത്തുവന്നിരുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെ വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമാണ് ചൈനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
അതിനിടെയാണ് ചൈനയില്‍ പരിഭ്രാന്തി പരത്തി മറ്റൊരു പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഹാന്റാ വൈറസാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് മൂലം രാജ്യത്ത് ഒരു മരണം സ്ഥിരീകരിച്ചു.എന്താണ് ഹാന്റാ വൈറസ്, അറിയാം

തുടക്കം ചൈനയില്‍

ചൈനയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയില്‍ വൈറസിന്റെ വ്യാപനം വര്‍ധിച്ചതോടെ ഏകദേശം 1.1കോടി ജനങ്ങളായിരുന്നു ഈ സമയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞത്. 81,093 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3270 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ വൈറസിന്റെ വ്യാപനം തടയുന്നതില്‍ ചൈന ഏറെ കുറെ വിജയം കൈവരിച്ചിരിക്കുകയാണ്.

നിയന്ത്രണങ്ങളില്‍ ഇളവ്

രോഗം സ്ഥിരീകരിച് 89 ശതമാനത്തോളം പേര്‍ രോഗ മുക്തി നേടി ആശുപത്രി വിട്ടുവെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 72,703 പേരാണ് ഇതിനോടകം രോഗ മുക്തി നേടിയിരിക്കുന്നത്.നിലവില്‍ 5,120 പേരാണ്​ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം.

രണ്ട് മാസത്തെ ലോക്ക് ഡൗണ്‍

രണ്ടു മാസത്തെ ലോക്ക് ഡൗണിന് ശേഷം ഹുബൈ പ്രവിശ്യയില്‍ യാത്രാനിയന്ത്രണം എടുത്ത് മാറ്റിയിട്ടുണ്ട്. അര്‍ധരാത്രി മുതല്‍ ആരോഗ്യവാന്‍മാരായ ആളുകള്‍ക്ക് തിരികെ ഹുബെയില്‍ പ്രവേശിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അടുത്ത മാസം എട്ട് മുതല്‍ വുഹാനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും എടുത്തുമാറ്റും.

ആദ്യ മരണം

അതിനിടെയാണ് രാജ്യത്ത് ആശങ്കയേറ്റി പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ ഹുവാന്‍ പ്രവിശ്യയില്‍ നിന്നുള്ളയാള്‍ക്കാണ് തിങ്കളാഴ്ച ഹാന്റാ വൈറസ് സ്ഥിരീകരിച്ചത്. ചാര്‍ട്ടേഡ് ബസ്സില്‍ ഷാന്‍‌ഡോംഗ് പ്രവിശ്യയിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹം മരിച്ചതെന്ന് ചൈനയുടെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പരിഭ്രാന്തിയില്‍ ജനം

ഇതോടെ ബസിലെ മറ്റ് യാത്രക്കാരേയും പരിശോധനയ്ക്ക് വിധേമയാമാക്കി. അതേസമയം കൊറോണ ഭീതിക്കിടെയുണ്ടായ പുതിയ വൈറസ് ബാധ മരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഹാന്റൈ വൈറസ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങ് ആയിട്ടുണ്ട്.

എലികളില്‍ നിന്ന്

കൊറോണയെ പോലെ മറ്റൊരു മഹാമാരിയായി ഹാന്റാ വൈറസ് മാറുമോയെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. എന്നാല്‍ കൊവിഡ് പോലെ വായുവിലെ ഹാന്റാ വൈറസ് പകരില്ലെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. എലികളുടെ വിസര്‍ജ്യത്തില്‍ നിന്നാണ് വൈറസ് രോഗബാധയുണ്ടാകുന്നത്.പനി, തലവേദന, പേശിവേദന, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, ഓക്കാനം,വയറിളക്കം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

പകരില്ലെന്ന്

ഫ്‌ളൂ, ഡെങ്കിപ്പനി, എലിപ്പനി എന്നിവരുടെ ലക്ഷണങ്ങളോടെയും ഈ രോഗം പ്രത്യക്ഷപ്പെട്ടേക്കാം. മനുഷ്യരില്‍നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരില്ലെന്നും വിദഗ്ധര്‍ പറയുന്നു. എലികളുടെ മൂത്രം, കാഷ്ഠം, മറ്റു സ്രവങ്ങള്‍ തുടങ്ങിയവ വഴിയാണ് രോഗം മനുഷ്യനിലേക്ക് പകരുന്നത്.

പകര്‍ന്നിട്ടുണ്ട്

അതേസമയം ആരോഗ്യവാനായ വ്യക്തികള്‍ക്ക് പോലും ഹാന്റാ വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെബ്‌സൈറ്റില്‍ പറയുന്നു. രക്തപരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്താം.ശ്വാസകോശത്തെയും വൃക്കകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക.

മുന്‍പ് പകര്‍ന്നു

നേരത്തെ ലോകത്ത് ചിലിയും അര്‍ജന്റീനയിലും മാത്രമാണ് വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം ഇവിടങ്ങളില്‍ രോഗ ബാധിതനായ വ്യക്തിയുമായി അടുത്ത് ഇടപഴകിയവരിലേക്ക് രോഗം പകര്‍ന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള തലത്തില്‍

അതേസമയം കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ആഗോളതലത്തില്‍ കൊറോണ മരണം ഉയരുകയാണ്. ലോകത്ത്​ കോവിഡ്​-19 ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേര്‍ക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ തിങ്കളാഴ്ച 602 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 6077 ആയി.

മുന്നറിയിപ്പ്

അതേസമയം ലോകത്ത് രോഗവ്യാപനത്തിന്റെ തോത് ഗണ്യമായി ഉയരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിലസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആഗോള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ കൊവിഡിനെതിരെ പോരാടണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.

കടപ്പാട് : വൺ ഇന്ത്യ , ചൈന ഗ്ലോബൽ

LEAVE A REPLY

Please enter your comment!
Please enter your name here