ഇന്ത്യയിൽ കോവിഡ് പരിശോധനയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ തോതില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പ്രതിദിനം 1.1 ലക്ഷം സാംപിളുകളാണ് പരിശോധിക്കുന്നത്. 612 പരിശോധനാലാബുകള്‍ രാജ്യത്തുണ്ട്. ഇതില്‍ 430 എണ്ണം സര്‍ക്കാര്‍ ലാബുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരിച്ചെത്തുന്ന കുടിയേറ്റത്തൊഴിലാളികള്‍ക്ക് കോവിഡ് രഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആര്‍ടി-പിസിആര്‍ കിറ്റുകള്‍, വിടിഎം, ശ്രവങ്ങള്‍, ആര്‍എന്‍എ എന്നിവ ശേഖരിക്കുന്നതിനുള്ള കിറ്റുകള്‍ എന്നിവ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്.
കോവിഡ്-19 വൈറസ് പരിണമിച്ചുവരുന്ന ഘട്ടത്തിലാണുള്ളത്. അതിനാല്‍ തന്നെ മരുന്നുകളിലും മാറ്റം വരുത്തേണ്ടിവരും. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മലേറിയ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ്. അതില്‍ അടങ്ങിയിരിക്കുന്ന ആന്റി വൈറല്‍ ഘടകങ്ങള്‍ കോവിഡിന് ഫലപ്രദമാണെന്നതിനാല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ഉപയോഗിക്കുന്നത്. ഐസിഎംആറിന്റെ മേല്‍നോട്ടത്തിലാണ് ഇത് നടക്കുന്നത്.