ദുബൈ: ഗൾഫിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ ആരംഭിക്കുന്നുവെന്ന പ്രചാരണവുമായി സംഘടനകളും ചില ട്രാവൽ ഏജൻസികളും മുന്നോട്ടുപോകവെ മൂക്കുകയറിട്ട് ഇന്ത്യൻ കോൺസുലേറ്റ്.
യു.എ.ഇയിൽ നിന്ന് ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിൽ പോകുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണെമന്ന് നിർദേശിച്ച് വിവിധ പ്രവാസി സംഘടനകളുടെ പേരിലാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്ററുകൾ പ്രചരിക്കുന്നത്. സംഘടനാ ഭാരവാഹികളുടെ നമ്പറും പോസ്റ്ററിൽ ചേർക്കുന്നുണ്ടെങ്കിലും ഇവരെ പലരെയും ഫോണിൽ വിളിച്ചിട്ട് ലഭ്യമാവുന്നില്ല. വിവിധ സംഘടനകൾ അനുമതിക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും ഒൗദ്യോഗികമായ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടുമില്ല. അതിനിടെ ഇത്തരം നടപടികളിൽ വഞ്ചിതരാവരുത് എന്ന മുന്നറിയിപ്പുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് മുന്നോട്ടു വന്നു.
ഇന്ത്യൻ സർക്കാർ ഇതുവരെയും ചാർേട്ടഡ് ഫ്ലൈറ്റുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നും വഞ്ചനയിൽ കുരുങ്ങരുതെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. പലരും മുൻകൂർ വിമാനചാർജും ക്വാറൻറീൻ ചാർജും ജനങ്ങളിൽ നിന്ന് ഇൗടാക്കുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് ഇടപെടൽ.
ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്ന അധികാരം ഇന്ത്യൻ സർക്കാറിനാണെന്നും കോൺസുലേറ്റ് ജനറൽ വഴി മാത്രമാണ് ഇതിെൻറ നടപടിക്രമങ്ങൾ ഉണ്ടാവുകയെന്നും അധികൃതർ വ്യക്തമാക്കുന്നു. ഏജൻറുമാരുടെയും വ്യക്തികളുടെയും വഞ്ചനയിൽ വീഴരുതെന്നാണ് മുന്നറിയിപ്പ്.