ഇന്നലെ ദോഹയില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരിക്കുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി മറികടന്നത്.

ഇരട്ടഗോള്‍ നേട്ടത്തോടെ ഇന്ത്യന്‍ നായകന്റെ ആകെ അന്താരാഷ്ട്ര ഗോളുകള്‍ 74 ആയി വര്‍ധിച്ചു. 72 അന്താരാഷ്ട്ര ഗോളുകളാണ് മെസിക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞത്. ഇതോടെ നിലവില്‍ ഫുട്ബോള്‍ താരങ്ങളില്‍ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനക്കാരനായി ഛേത്രി മാറി. 73 ഗോള്‍ നേടിയ യു എ ഇയുടെ ഗോള്‍ മെഷീന്‍ അലി മബ്കൂത്തിനെയും ഛേത്രി ഇന്നലെ മറികടന്നു. നിലവിലെ താരങ്ങളില്‍ പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് മുന്നിലുള്ളത്. 103 അന്താരാഷ്ട്ര ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്ബാദ്യം. 2006ല്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ഇറാന്‍ താരം അലി ദേയ് ആണ് 109 ഗോളുകളോടെ പട്ടികയില്‍ ഒന്നാമത്.

ലോക ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ 10 താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസിയെ മറികടന്ന് ഛേത്രി ഇടംനേടിക്കഴിഞ്ഞു. പട്ടികയില്‍ 10-ാം സ്ഥാനത്താണ് ഛേത്രി. ആദ്യ പത്തില്‍ 75 ഗോളുമായി കുവൈത്തിന്റെ ബഷര്‍ അബ്ദുള്ളയാണ് ഛേത്രിക്ക് തൊട്ടുമുന്നിലുള്ളത്. ഫുട്ബോള്‍ ഇതിഹാസം പെലെയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. മെസിക്ക് 12-ാം സ്ഥാനമാണുള്ളത്. മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ ഛേത്രിക്ക് പെലെയെ മറികടക്കാം.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ മത്സരത്തില്‍ ഛേത്രിയുടെ ഇരട്ടഗോളില്‍ ഇന്ത്യ ഏകപക്ഷീയമായ ജയം നേടുകയായിരുന്നു. ആദ്യ പകുതിയില്‍ ബംഗ്ലാദേശിന്റെ ഡിഫന്‍സിനെ മറികടക്കാന്‍ ഇന്ത്യ പാടുപെട്ടെങ്കിലും രണ്ടാം പകുതിയില്‍ ബംഗ്ലാദേശിന്റെ പ്രതിരോധ മതില്‍ തകര്‍ത്തുകൊണ്ട് ഇന്ത്യ അവിസ്മരണീയ ജയം സ്വന്തമാക്കി. മത്സരം ജയിച്ചതോടെ ഏഷ്യന്‍ കപ്പിന്‍്റെ മൂന്നാം റൗണ്ടിലേക്ക് കടക്കാനുള്ള പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു.

ആക്രമണത്തിന് മുന്‍തൂക്കം നല്‍കുന്ന ഒരു ടീമിനെയാണ് പരിശീലകനായ ഇഗോര്‍ സ്റ്റീമാച്ച്‌ ഇന്നലെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ഏഷ്യയിലെ വമ്ബന്മാരായ ഖത്തറിനെതിരെ ആദ്യ 20 മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ 10 പേരുമായി ചുരുങ്ങിയിട്ടും അവര്‍ക്കെതിരെ പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്തിന്‍്റെ ലക്ഷണങ്ങള്‍ ഈ കളിയില്‍ മുഴുവന്‍ പ്രകടമായിരുന്നു. മത്സരത്തിലെ 79-ാം മിനിട്ടിലാണ് ഛേത്രിയിലൂടെ ഇന്ത്യ ലീഡ് നേടിയത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിട്ടിലായിരുന്നു ഛേത്രിയുടെ രണ്ടാം ഗോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here