ജൂൺ മധ്യത്തോടെയോ ജൂലൈ അവസാനമോ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. കോവിഡിൽ പ്രവചനാത്മക അവസ്ഥയുണ്ടായാൽ മാത്രമാവും സർവീസുകൾ ആരംഭിക്കുക. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകൾക്കുള്ള മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിൻെറ സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ സർവീസിനായി ആഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ വരെ എന്തിനാണ് കാത്തിരിക്കുന്നത്. എന്തുകൊണ്ട് ജൂൺ മധ്യത്തോടെയോ ജൂലൈ അവസാനത്തോടെയോ സർവീസ് തുടങ്ങിക്കൂടാ. ആരോഗ്യസേതു ആപിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കുന്നവർക്ക് ക്വാറൻറീൻ എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും വ്യോമയാന മന്ത്രി പറഞ്ഞു.കേരള, കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങൾ ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറൻറീൻ നിർബന്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.