ക്രിക്കറ്റ് ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിന് ഇന്ന് തുടക്കമാകുമ്പോൾ ഉദ്ഘാടന മത്സരത്തില്‍ ലീഗിലെ എക്കാലത്തെയും പ്രതാപവാന്മാരായ രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ എത്തുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണര്‍അപ്പുകളായ ചെന്നൈ സൂപ്പര്‍ കിങ്സ്. കിരീട നേട്ടത്തില്‍ മുന്നിലുള്ള രണ്ട് ടീമുകള്‍ വീണ്ടും കളത്തിലിറങ്ങുമ്പോൾ കിരീടത്തിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഒന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് ഒരു വിജയത്തുടക്കം തന്നെയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ചെന്നൈയ്ക്ക് കഴിഞ്ഞ വര്‍ഷം ഒരു റണ്‍സിന് കൈവിട്ടുപോയ കിരീടത്തിന് പകരം ചോദിക്കാനുള്ള അവസരവും.

മുംബൈയും ചെന്നൈയും നേര്‍ക്കുന്നേര്‍ എത്തുന്ന ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത് അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയമാണ്. രാത്രി 6.00ന് ആരംഭിക്കുന്ന മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ ആവേശമെല്ലാം സ്റ്റേഡിയത്തിന് പുറത്തായിരിക്കും.

പ്രധാനപ്പെട്ട താരങ്ങളുടെ അഭാവം ഇരു ടീമുകള്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ചെന്നൈ സൂപ്പര്‍ കിങ്സിനെ തന്നെയായിരിക്കും. പ്ലെയിങ് ഇലവനിലെ രണ്ട് താരങ്ങളാണ് വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണത്തെ ഐപിഎല്‍ പോരാട്ടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍ സുരേഷ് റെയ്നയും ഏറ്റവും വലിയ മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ ഹര്‍ഭജന്‍ സിങ്ങും ചെന്നൈ നിരയിലില്ല. മുംബൈയിലാകട്ടെ ബോളിങ്ങിലെ അവരുടെ വജ്രായുധം ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗയുമില്ല. കഴിഞ്ഞ സീസണില്‍ അവസാന ഓവറില്‍ മുംഹബൈയെ കിരീടത്തിലേക്ക് അനായാസം നയിച്ച താരത്തിന്റെ അഭാവം മുംബൈയ്ക്കും തിരിച്ചടിയാണ്.

ബോളിങ്ങിലാണ് ചെന്നൈയുടെ പ്രതീക്ഷകള്‍, പ്രത്യേകിച്ച്‌ സ്‌പിന്‍ ഡിപ്പാര്‍ട്മെന്റില്‍. ഹര്‍ഭജന്‍ സിങ്ങിന്റെ അഭാവത്തില്‍ പിയൂഷ് ചൗള നയിക്കുന്ന സ്‌പിന്‍ നിരയില്‍ ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറും ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റനറും ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും കരണ്‍ ശര്‍മയുമാണുള്ളത്. എന്നാല്‍ യുഎഇയിലെ സ്ലോ പിച്ചില്‍ തിളങ്ങാന്‍ സാധിക്കുന്ന പേസര്‍മാര്‍ ടീമില്‍ കുറവാണ്. ഇന്ത്യന്‍ താരങ്ങളായ ദീപക് ചാഹറിനും ഷാര്‍ദുല്‍ ഠാക്കൂറിനുമൊപ്പം വിദേശ താരങ്ങളായ ലുങ്കി എങ്കിഡിയിലും ജോഷ് ഹെയ്സല്‍വുഡിലുമാണ് ചെന്നൈയുടെ പ്രതീക്ഷകള്‍. മലയാളി താരം കെ.എം ആസിഫിന് പ്ലെയിങ് ഇലവനില്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ഷെയ്ന്‍ വാട്സണ്‍ നയിക്കുന്ന ബാറ്റിങ് നിരയില്‍ ഓസിസ് താരത്തിനൊപ്പം അമ്ബാട്ടി റയ്ഡുവോ മുരളി വിജയിയോ ഓപ്പണറായേക്കും. സുരേഷ് റെയ്നയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസിനും കേദാര്‍ ജാദവിനുമായിരിക്കും. ഫിനിഷറുടെ റോളില്‍ തലയെടുപ്പോടെ തല ധോണിയുമെത്തുന്നതോടെ ബാറ്റിങ്ങിലും ശക്തരാണ് ചെന്നൈ. കരുത്തരുടെ ഓള്‍റൗണ്ടര്‍ പാനലാണ് ചെന്നൈയുടേത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയും വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയ്ക്കുമൊപ്പം ഇംഗ്ലീഷ് താരം സാം കറനും എത്തുന്നതോടെ സുശക്തം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടിയ ശേഷമാണ് ബ്രാവോ ടീമിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here