പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എയര്‍വേസ്. 1993ല്‍ ആദ്യമായി പറന്ന ജെറ്റ്, 2019 ഏപ്രില്‍ 18നാണ് കടക്കെണിയെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിയത്. മുൻപ് മൂന്ന് തവണ ജെറ്റ് എയര്‍വേസിനെ വീണ്ടും പറത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതൊക്കെ പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഇത്തവണ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്.

ലണ്ടന്‍ ആസ്ഥാനമായുള്ള ധനകാര്യ ഉപദേശക സ്ഥാപനമായ കല്‍റോക്ക് കാപിറ്റല്‍, ദുബായ് വ്യവസായിയായ മുരാരി ലാല്‍ ജലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമ്ബനിയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പദ്ധതി ബാങ്കുകളുടെ സമിതി അംഗീകരിച്ചു.

വായ്പാദാതാക്കളുടെ സമിതി ശനിയാഴ്ച ഇ-വോട്ടിങ്ങിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ജെറ്റ് എയര്‍വേസിന്റെ റെസല്യൂഷന്‍ നടപടികള്‍ക്ക് ഇനി ദേശീയ കമ്ബനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. അംഗീകാരം ലഭിച്ചാല്‍, യഥാക്രമം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിനും എയര്‍ലൈന്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനുളള അപേക്ഷ സമര്‍പ്പിക്കാം.

എല്ലാം ഒത്തുവന്നാല്‍ അടുത്തവര്‍ഷം പകുതിയോടെ ജെറ്റ് എയര്‍വേസ് വീണ്ടും പറത്താനാണ് കണ്‍സോര്‍ഷ്യത്തിന്റെ പദ്ധതി. ഇതിനായി 1000 കോടി രൂപയുടെ ഓഹരി നിക്ഷേപവും കണ്‍സോര്‍ഷ്യം നടത്തിയേക്കും. പഴയ ആറ് വിമാനങ്ങള്‍ വിറ്റ് പുതിയത് വാങ്ങാനും രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ ജെറ്റിനുണ്ടായിരുന്ന സ് ലോട്ടുകള്‍ വിറ്റത് തിരികെ വാങ്ങാനും അവര്‍ പദ്ധതിയിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here