തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ 30 ബില്യൺ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന വാർത്തകളാണ് ബ്രിട്ടനിൽ. അത്രയേറെ പ്രതിസന്ധിയാണ് വ്യവസായ- വാണിജ്യ മേഖലയിൽ കോവിഡ് സൃഷ്ടിച്ചിരിക്കുന്നത്. വസ്ത്രവ്യാപാര മേഖലയിലെയും ഹോം അബ്ലൈൻസസ് രംഗത്തെയും രാജ്യത്തെ മുൻനിര ബ്രാൻഡുകളിലൊന്നായ ജോൺ ലൂയിസ് എട്ടു ബ്രാഞ്ചുകളാണ് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചത്. ക്രോയിഡൺ, ന്യൂബറി, ഹിത്രൂ, വാറ്റ്ഫോർഡ്, സെന്റ് പാൻക്രാസ്, സ്വിൻഡൻ, ടാംവർത്ത്, ബർമിങ്ങാം എന്നിവിടങ്ങളിലെ ഷോറൂമൂകൾ പൂട്ടുന്നതോടെ 1300 പേർക്ക് തൊഴിൽ നഷ്ടമാകും.
ബ്രിട്ടനിലെ പ്രമുഖ കോസ്മെറ്റിക് ശൃംഖലയായ ബൂട്ട്സ് 4000 ജീവനക്കാരെയെങ്കിലും പിരിച്ചുവിടേണ്ട സ്ഥിതിയിലാണ്. ഹെഡ്ഓഫിസിലും വിവിധ സ്ഥലങ്ങളിലെ 48 ഒപ്റ്റീഷ്യൻ സ്റ്റോറുകളിലും സമൂലമായ അഴിച്ചുപണിയാണ് ബൂട്ട്സ് ലക്ഷ്യമിടുന്നത്. ഏതെക്കൊ സ്റ്റോറുകളാണ് അടുച്ചുപൂട്ടുന്നതെന്ന് ബൂുട്ട്സ് ഇനിയും വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ പ്രമുഖ ഭക്ഷ്യശൃംഖലയായ ബർഗർ കിങ്ങും കോവിഡ് മൂലം പ്രതിസന്ധിയിലാണ്. ലോക്ക്ഡൌണിനുശേഷം 370 ഷോപ്പുകൾ തുറന്നെങ്കിലും 1,600 ജീവനക്കാരെയെങ്കിലും കുറയ്ക്കേണ്ട സ്ഥിതിയിലാണ് ബർഗർ ലോകത്തെ ഈ രാജാവ്.
ഇതിനിടെ തൊഴിലില്ലായ്മയ്ക്കൊപ്പം പട്ടിണിയും ലോകത്താകെ വ്യാപകമാകുമെന്ന മുന്നറിയിപ്പാണ് . വിവിധ ചാരിറ്റികൾ നൽകുന്നത്. ഈവർഷം അവസാനത്തോടെ ലോകത്താകെ ദിവസേന 12,000 പേർ പട്ടിണി മൂലം മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഓക്സ്ഫാം എന്ന ലോകത്തെ ഏറ്റവും വലിയ ഫുഡ് ചാരിറ്റി ഓർഗനൈസേഷൻ മുന്നറിയിപ്പു നൽകുന്നത്. വികസ്വര രാഷ്ട്രങ്ങളിലെ രോഗവ്യാപനം കൂടുന്തോറും പട്ടിണിയും വ്യാപിക്കുമെന്നാണ് ഇവരുടെ പഠനങ്ങൾ. 12 കോടിയിലേറെ ജനങ്ങൾ ഭക്ഷണവും ശുദ്ധജലവും കിട്ടാതെ വിഷമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ഇവരുടെ നിഗമനം. ബ്രസീൽ, ഇന്ത്യ, സൗത്ത് ആഫ്രിക്ക, യെമൻ തുടങ്ങിയ രാജ്യങ്ങൾ ഹംഗർ ഹോട്ട്സ്പോട്ടുകൾ ആയി മാറുമെന്നാണ് ഓക്സ്ഫാം പറയുന്നത്. ബ്രിട്ടണിൽ ഇന്നലെ 85 കോവിഡ് മരണങ്ങളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്.