സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. 11 മണി വരെ 25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. അങ്കമാലി നിയോജക മണ്ഡലത്തിലെ കിടങ്ങൂർ ഇൻഫന്‍റ് ജീസസ് എൽ.പി സ്കൂളില്‍ വോട്ടിംഗ് മെഷീൻ തകരാറായി വോട്ടിങ്ങ് തടസപ്പെട്ടു.ചെങ്ങന്നൂർ പെണ്ണുക്കര യു പി സ്കൂൾ 94-ാം ബൂത്തിലെ വോട്ടിങ്ങ് യന്ത്രം തകരാറിലായി വോട്ടെടുപ്പ് തടസപ്പെട്ടു. പാണക്കാട് എം.എ ലിപ് സ്കൂളിലെ ബൂത്തിൽ യന്ത്രത്തകരാർ പോളിംഗ് തുടങ്ങിയതോടെയാണ് പ്രശ്നം ശ്രദ്ധയിൽ പെട്ടത്. പാണക്കാട് സാദിക്കലി തങ്ങൾ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് യന്ത്രത്തകരാർ. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഉളിയനാട് സ്കൂളിൽ ബൂത്ത് നമ്പർ 67ൽ വോട്ടിംഗ് മെഷീൻ തകരാറായതിനാൽ വേട്ടെടുപ്പ് ആരംഭിച്ചില്ല.
കോന്നിയിൽ വോട്ട് ചെയ്യാനെത്തിയ ആളെ പ്രിസൈഡിംഗ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. വോട്ടർ പോസ്റ്റൽ വോട്ട് ചെയ്തതായി വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത് മൂലമാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാത്തത്. പോസ്റ്റൽ വോട്ട് ചെയ്തിട്ടില്ല എന്ന് വോട്ടർ തങ്കമ്മ പറഞ്ഞു. കോന്നിയിലെ 180ാം ബൂത്തിലാണ് സംഭവം.