കഴിഞ്ഞ ഒരാഴ്ചക്കിടെ 207 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചതോടു കൂടി കേരളം അതിജാഗ്രതയുടെ ഘട്ടത്തിലേക്ക്. 207 പേർക്കാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 8 നു മൂന്നാം ലോക് ഡൗൺ തുടങ്ങിയതിനുശേഷം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 128 പേർക്കും വിദേശത്തുനിന്ന് എത്തിയ 124 പേർക്കും സമ്പർക്കത്തിലൂടെ 39 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ രോഗം സ്ഥിരീകരിച്ച 2 കണ്ണൂർ സ്വദേശികൾക്കും കാസർകോടെ ഒരു ഓട്ടോഡ്രൈവർക്കും പാലക്കാടെ സ്ത്രീകൾക്കും കോവിഡ് ബാധയുടെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താൻ സാധ്യമായിട്ടില്ല.
ലോക്ഡൗൺ ഇളവുകൾ തുടങ്ങിയതോടുകൂടി ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. നഴ്സുമാർ ഉൾപ്പെടെ കഴിഞ്ഞ പത്ത് ദിവസത്തിൽ 12ഓളം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പെരുമാറ്റമാണ് രോഗം പോസിറ്റീവാക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
വീട്ടിൽ ക്വാറന്റൈനിൽ നിൽകുന്നവരുടെ ബന്ധുക്കൾ രോഗബാധിതരാകുന്നത് റൂം ക്വാറന്റൈൻ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിലേക്കാണ് വിരൽചൂണ്ടുന്നത്. ഇന്നലെ മാത്രം 53 കേസുകളാണ് ക്വാറന്റൈൻ ലംഘനവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്. സാമൂഹിക അകലവും മാസ്ക്ക് ഉപയോഗവും ജനങ്ങൾ ഇപ്പോഴും ഗൗരവത്തിൽ എടുത്തില്ല എന്ന് വേണം ഇതിൽനിന്നു മനസ്സിലാക്കാൻ.