യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കറോട് കേരള സർക്കാർ വിശദീകരണം തേടും. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ചതിലും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുമാണ് വിശദീകരണം തേടുക.സ്വപ്നയുടെ നിയമനത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന് പുറത്തായ ശേഷം സ്വപ്ന സുരേഷിന് ഐ.ടി വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓപറേഷന്‍സ് ഹെഡ് ആയി എങ്ങനെ ജോലി ലഭിച്ചെന്നത് വ്യക്തമല്ല. എന്നാൽ, സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തുമായി വ്യക്തമായ ബന്ധം ഉണ്ടെന്ന് കസ്റ്റംസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റ്, എയര്‍പോര്‍ട്ട് അതോറിറ്റി, കസ്റ്റംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നതരുടെ പിന്തുണയും സ്വപ്നക്ക് ലഭിച്ചിരുന്നതായി വിവരങ്ങളുണ്ട്. സ്വപ്നയെ പിടികൂടിയാല്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.