കേരളത്തിൽ ഇന്ന് 2,710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 പേര്‍ മരിച്ചു. കോവിഡ് അവലോകനയോയഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2347 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 269 പേര്‍. രോഗബാധ സ്ഥിരീകരിച്ചവരില്‍ 39 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ആദ്യത്തെ കേസില്‍ നിന്ന് ഒരാള്‍ക്ക് പോലും പടരാതിരിക്കാനുള്ള ജാഗ്രത പാലിക്കാന്‍ കഴിഞ്ഞു. ഒരു കേസില്‍ നിന്ന് അയ്യായിരത്തിലെത്താന്‍ 156 ദിവസമാണ് കേരളം എടുത്തത്. മറ്റിടത്ത് മരണസംഖ്യ ഉയര്‍ന്നപ്പോള്‍ പിടിച്ചുനിര്‍ത്താനും കേരളത്തിന് കഴിഞ്ഞു. ചികിത്സാ സംവിധാനങ്ങള്‍ കൃത്യമായി വികസിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. ദിനംപ്രതി ടെസ്റ്റുകളുടെ എണ്ണത്തില്‍ മാറ്റമുണ്ട്. അതുകൊണ്ട് ഒരാഴ്ചയില്‍ എത്രപേര്‍ രോഗികളായെന്നും രോഗമുക്തരായെന്നുമുള്ള കണക്കുകളാണ് പുറത്തുവരുന്നത്.