കോവിഡ് സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന കൊല്ലം ജില്ലാ സബ് കലക്ടർ ആയ അനൂപ് മിശ്രയെ സസ്പെൻഡ് ചെയ്തു. സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ അടുത്തിടെ സന്ദർശനം നടത്തിയതിനാലാണ് അദ്ദേഹത്തോട് സർക്കാർ വസതിയിൽ ക്വാറന്റൈനിൽ പോകാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചത്. എന്നാൽ അദ്ദേഹം ഈ നിർദേശം ലംഘിച്ച് മാർച്ച് 19ന് തിരുവനന്തപുരം വിമാനത്താവളം വഴി ഉത്തർപ്രദേശിലേക്ക് കടക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ വസതിയിൽ തുടരുന്നുവെന്ന് റിപ്പോർട്ട് നൽകിയ സബ് കലക്ടറെ കാണാൻ എത്തിയ ആരോഗ്യ പ്രവർത്തകർ ആണ് അദ്ദേഹം അവിടെ നിന്നും മുങ്ങിയ കാര്യം ഗവൺമെൻറിനോട് സ്ഥിരീകരിച്ചത്.
സംസ്ഥാനം ആരോഗ്യ അടിയന്തരാവസ്ഥ യിലൂടെ മുന്നോട്ടു പോകുമ്പോൾ ഉണ്ടായ ഇത്തരമൊരു നടപടി ഗുരുതരമായ വീഴ്ചയാണെന്നും അനൂപ് മിശ്ര കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഗവൺമെൻറ് വ്യക്തമാക്കി.