കുവൈത്തും സൗദിയും അതിർത്തി പ്രദേശത്തെ ന്യൂട്രൽ സോണിൽ സംയുക്ത എണ്ണഖനനം നിർത്തിവെക്കും. ജൂൺ മുതൽ താൽക്കാലികമായി ഉൽപാദനം നിർത്താൻ തീരുമാനിച്ചതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കോവിഡ് പ്രതിസന്ധിയിൽ എണ്ണവില കൂപ്പുകുത്തിയതിനെ തുടർന്ന് ഉൽപാദനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് സംയുക്ത ഖനനം നിർത്തിവെക്കുന്നത്.
നാലരവർഷത്തിന് ശേഷമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സൗദിയിലെ ഖഫ്ജി, കുവൈത്തിലെ വഫ്റ എണ്ണപ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശത്തെ ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത്ത് സംയുക്ത എണ്ണ ഖനനം പുനരാരംഭിച്ചത്. ഏപ്രിലിൽ ഇവിടെനിന്ന് പെട്രോളിയം കയറ്റുമതിയും ആരംഭിച്ചു. അതിനിടയിലാണ് കോവിഡ് പ്രതിസന്ധി രൂപപ്പെടുന്നതും എണ്ണവില കൂപ്പുകുത്തുന്നതും.
ഖഫ്ജിയിൽ 2014 ഒക്ടോബറിലും വഫ്രയിൽ 2015 മേയിലുമാണ് ഉൽപാദനം നിർത്തിയത്. 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്. 1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഇൗ ഭാഗം അങ്ങനെ നിർത്തുകയായിരുന്നു. പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇവിടത്തെ റിഫൈനറി.
ഡിസംബർ 24ന് കുവൈത്തിലെത്തിയ സൗദി ഉൗർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ആലു സഉൗദും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹും ഖനനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടിരുന്നു.