അബുദാബി ∙ ദിവസേന ആയിരക്കണക്കിന് ആളുകളുടെ പരിശോധനകള്‍ നടത്താന്‍ ശേഷിയുള്ള ഭീമന്‍ കോവിഡ് ലബോറട്ടറി അബുദാബി മസ്ദാർ സിറ്റിയിൽ തുറന്നു. ചൈനക്കുപുറത്തുള്ള ഏറ്റവും വലിയ ലബോറട്ടറി 14 ദിവസംകൊണ്ട് ജി42 കമ്പനിയാണ് സജ്ജമാക്കിയത്. തൊണ്ടയിൽനിന്നോ മൂക്കിൽനിന്നോ ഉള്ള സ്രവം എടുത്താണ് പരിശോധിക്കുന്നത്. നൂതന പരിശോധനാ രീതി ലോകാരോഗ്യ സംഘടനയ്ക്കു പുറമെ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള നവീന സംവിധാനത്തിലൂടെ എളുപ്പത്തിൽ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കാൻ സാധിക്കുമെന്ന് ഗ്രൂപ്പ് 42 ചീഫ് എക്സിക്യൂട്ടീവ് പെങ് ഷിയോ പറഞ്ഞു.
പുതിയ കേന്ദ്രത്തിൽ കോവിഡ് രോഗികളുടെയും രോഗ ലക്ഷണങ്ങൾ ഉള്ളവരുടെയും സംശയിക്കുന്നവരുടെയും സ്രവം പരിശോധിക്കാനാവും. നിലവിൽ യുഎഇയിലുള്ളവരുടെ പരിശോധനയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ഭാവിയിൽ മറ്റു രാജ്യക്കാരുടേതും പരിശോധിക്കും. കോവിഡിനു പുറമെ സാർസ് സിഒവി–2 രോഗവും പരിശോധനയിലൂടെ കണ്ടുപിടിക്കാം. പുതിയ രോഗാണുവിനെ കണ്ടെത്താനും ഭാവിയിൽ അവയുടെ പരിണാമം നിരീക്ഷിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്.
കടപ്പാട് : ഇ വാർത്ത