സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍. പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിർദേശം നൽകി.
ഹോട്ടലുകളില്‍ പാഴ്‌സല്‍ നേരിട്ടു വാങ്ങുന്നത് അനുവദിക്കില്ല. എന്നാല്‍ ഹോംഡെലിവറിക്ക് അനുവാദമുണ്ട്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പന ശാലകള്‍, കള്ളു ഷാപ്പുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.
നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. ആളകലം പാലിച്ചില്ലെങ്കില്‍ കേസുടുക്കും. കെ എസ് ആര്‍ ടി സിയും രണ്ട് ദിവസം സര്‍വീസ് നടത്തില്ല.