അബുദബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും, രാജകുടുംബാംഗമായ ഷെയ്ഖ് താനുണ്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെയര്‍മാനുമായ അബുദാബി കമ്ബനി (എ ഡി ക്യു ) വീണ്ടും ലുലു ഗ്രൂപ്പില്‍ മുതല്‍ മുടക്കുന്നു. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ മിന (മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക റീജിയന്‍) ഈജിപ്തിലെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനായി 7,500 കോടി രൂപയാണ് (100 കോടി ഡോളര്‍) ലുലുവിന്റെ ഈജിപ്ത് കമ്ബനിയില്‍ അബുദബി സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. ഇതു സംബന്ധിച്ച കരാറില്‍ അബുദാബി കമ്ബനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഹസ്സന്‍ അല്‍ സുവൈദിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും തമ്മില്‍ ഒപ്പ് വെച്ചു.

ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, 100 മിനി മാര്‍ക്കറ്റുകള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്സ് സെന്റര്‍, ഈകോമേഴ്സ് വിപുലീകരണം എന്നിവയ്ക്കുവേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടു കൂടി മലയാളികളുള്‍പ്പെടെ 12,000 പേര്‍ക്ക് ഈജിപ്തില്‍ തൊഴില്‍ ലഭ്യമാകും.

ഇത് രണ്ടാമത്തെ തവണയാണ് എം എ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പില്‍ അബുദബി സര്‍ക്കാര്‍ വീണ്ടും മൂലധന നിക്ഷേപമിറക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപ (1.1 ബില്ല്യന്‍ യു എസ് ഡോളര്‍) ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനത്തിനായി മുതല്‍ മുടക്കിയിരുന്നു.

ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് തുടര്‍ച്ചയായ നിക്ഷേപം സൂചിപ്പിക്കുന്നതെന്നും ഇതിന് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടും മറ്റ് രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നുവെന്നും എം എ യൂസഫലി പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ലുലുവിന്‍ന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടൊപ്പം കേരളമടക്കമുള്ള ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും മിനി മാര്‍ക്കറ്റുകളും ആരംഭിക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. ലുലുവിന്റെ രണ്ടാമത് ഹൈപ്പര്‍മാര്‍ക്കറ്റ് കഴിഞ്ഞ മാസം ഈജിപ്ത് തലസ്ഥാനമായ കെയ്റോക്കടുത്തുള്ള ഹെലിയോപ്പോളീസില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here