സിപ്ല ഇറക്കുമതി നടത്തുന്ന യുഎസ് മരുന്ന് നിര്‍മാതാക്കളായ ‘മൊഡേണ’യുടെ കോവിഡ് വാക്സിന്‍ ജൂലായ് പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 15 ഓടെ മൊഡേണ വാക്സിന്‍ ചില പ്രധാന ആശുപത്രികളില്‍ എത്തുമെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു .

കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മോഡേണ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ചത്. ഇറക്കുമതി ചെയ്യുന്ന വാക്സിന്‍ കേന്ദ്രത്തിന് കൈമാറുകയും അവ സൂക്ഷിച്ച്‌ വെക്കാന്‍ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. ഏഴ് മാസം വാക്സിന്‍ സൂക്ഷിച്ച്‌ വെക്കാന്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനില ആവശ്യമാണ്.

30 ദിവസത്തേക്ക് സൂക്ഷിക്കാന്‍ 2-8 ഡിഗ്രി സെല്‍ഷ്യസ് താപനില മതിയാകും. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് ആയിട്ടാണ് വാക്സിന്‍ നല്‍കുക. മൊഡേണ വാക്സിന്‍ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നല്‍കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍ . അള്‍ട്രാ കോള്‍ഡ് ചെയിന്‍ ഉപകരണങ്ങള്‍ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്സിന്‍ ലഭ്യമാകുകയെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യ  ഇതുവരെ 35 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു കഴിഞ്ഞു. പ്രായപൂര്‍ത്തിയായ എല്ലാവരെയും ഡിസംബറോടെ വാക്സിനേഷന് വിധേയമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി, മൊഡേണ എന്നീ വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here