ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാപിച്ചുകിടക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും വടക്കന്‍ ആന്‍ഡമാന്‍ കടലിനോടു ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മെയ് 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലന്നും അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള നിക്കോബാര്‍ ദ്വീപുകളിലും ഇന്നലെ എത്തി ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലേക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

ഇന്ന് രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദം കേരളത്തിലേക്ക് കാലവര്‍ഷം വേഗത്തില്‍ എത്തുന്നതിന് അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറ് സഞ്ചരിച്ചു ശക്തിപ്രാപിച്ചു മെയ് 24ന് ചുഴലിക്കാറ്റായി മാറാനും തുടര്‍ന്ന് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച്‌ തീവ്രതയേറി ഒഡിഷ – വെസ്റ്റ് ബംഗാള്‍ തീരത്തു മെയ് 26ന് രാവിലെ എത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here