സ്വകാര്യമേഖലയിൽ സ്വദേശിവത്കരണ നിരക്ക് പ്രതിവർഷം രണ്ടു ശതമാനം വർധിപ്പിക്കാൻ യു.എ.ഇ മന്ത്രിസഭയുടെ തീരുമാനം. ഇതിനായി പുതിയ സംവിധാനം രൂപപ്പെടുത്തുകയും 2026ഓടെ ആകെ എമിറേറ്റൈസേഷൻ 10 ശതമാനമായി വർധിപ്പിക്കുകയും ചെയ്യും.
50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലുകൾക്കാണ് പുതിയ സ്വകാര്യവത്കരണ തീരുമാനം ബാധകമാകുക.ഇമാറാത്തികൾക്ക് ജോലി നൽകുന്ന കമ്പനികൾക്ക് സാമ്പത്തികനേട്ടം ലഭ്യമാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭ യോഗംചേർന്നത്.യു.എ.ഇയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 50 പരിപാടികളിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം 10 ശതമാനമാക്കുമെന്ന് അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇമാറാത്തി മാനുഷിക വിഭവങ്ങളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ‘നാഫിസ്’ സ്കീമിന് കീഴിൽ 24 ശതകോടി ദിർഹത്തിന്റെ 13 പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. അഞ്ച് വർഷത്തേക്ക് പ്രതിമാസം 5000 ദിർഹം വരെ നൽകുന്ന സാലറി സപ്പോർട്ട് സ്കീം, ബിരുദ വിദ്യാർഥികൾക്കും അവരുടെ സ്റ്റാർട്ടപ്പുകൾക്കും വേണ്ടി ശതകോടി ദിർഹമിന്റെ പദ്ധതികൾ, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.