യുഎഇയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ആണവോർജ ഉൽപാദനത്തിനു ബറാക ആണവോർജ പ്ലാന്റിൽ തുടക്കം. അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ.

കഠിനാധ്വാനത്തിലൂടെ ചരിത്ര േനട്ടം കൈവരിച്ച സംഘത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അഭിനന്ദിച്ചു.

ആണവോർജ പദ്ധതിയിലൂടെ രാജ്യം പ്രധാന നാഴികക്കല്ലു പിന്നിട്ടെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 10 വർഷം 2000 എൻജിനീയർമാരുടെയും സ്വദേശി യുവാക്കളുടെയും 80 രാജ്യാന്തര പങ്കാളികളുടെയും കഠിനാധ്വാനമാണ് വിജയിച്ചതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

സുരക്ഷിതം, സംശുദ്ധം, വിശ്വാസ്യത എന്നീ സവിശേഷതകളുള്ള ആണവോർജ പദ്ധതിയിലെ രണ്ടാമത്തെ പ്ലാന്റിന് പ്രവർത്തനാനുമതി ലഭിച്ച് ഒരു മാസത്തിനകമാണ് ഈ നേട്ടം.

2020 ഫെബ്രുവരിയിൽ ലൈസൻസ് ലഭിച്ച ആദ്യ യൂണിറ്റിലെ ഒരു ജനറേറ്ററിൽനിന്നു മാത്രം 1400 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.

അൽദഫ്രയിലെ നാലു യൂണിറ്റുകളും പ്രവർത്തന സജ്ജമാകുന്നതോടെ യുഎഇ ഗ്രിഡിലേക്കു പതിറ്റാണ്ടുകളോളം വൈദ്യുതി സംഭാവന ചെയ്യാൻ സാധിക്കും. രാജ്യത്തിന്റെ ഊർജോപയോഗത്തിൽ 25% സംഭാവന ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇതുവഴി 2.1 കോടി ടൺ കാർബൺ മലിനീകരണം തടയാനാകും.

32 ലക്ഷം കാറുകൾ പുറംതള്ളുന്ന മലിനീകരണത്തിനു തുല്യമാണിത്. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷന്റെ സഹോദര സ്ഥാപനമായ നവാഹ് എനർജി കമ്പനിക്കാണ് നടത്തിപ്പു ചുമതല. 60 വർഷത്തേക്കാണ് കരാർ.

LEAVE A REPLY

Please enter your comment!
Please enter your name here