വിസ നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം വിദേശികളുടെ വിസാ നിരക്ക് 85 ശതമാനം വരെ കുറയും. രാജ്യത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ കുറച്ചിട്ടുണ്ട്. സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ഈ വര്‍ഷം ജൂണ്‍ ആദ്യം മുതലായിരിക്കും ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചു. സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഫീസില്‍ 85 ശതമാനം വരെ ഇളവും നല്‍കും. 301 റിയാലായിരിക്കും ഏറ്റവും ഉയര്‍ന്ന വിസാ നിരക്ക്. കുറഞ്ഞ വിസാ നിരക്ക് 101 റിയാലാണ്. സ്വദേശിവത്കരണം നടപ്പില്‍ വരുത്തുന്ന സ്ഥാപനങ്ങളെയും ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിനും സുല്‍ത്താന്റെ പുതിയ ഉത്തരവ് ഗുണം ചെയ്യും.