ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 90,928 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 325 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 4,82,876 ആയി.
പ്രതിദിന കോവിഡ് കണക്ക് 56.5 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 19,206 പേര്‍ രോഗമുക്തരായി. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 2630 ആയി. 26 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബാധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കി. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.